മുംബൈ : മഹാരാഷ്ട്രയിൽ പീഡനക്കേസിൽ പ്രതിയായ എൻസിപി മന്ത്രി ധനഞ്ജയ് മുണ്ഡെ രാജിവെക്കുമെന്ന് സൂചന. വിഷയം ചർച്ചചെയ്യാൻ പാർട്ടി യോഗം ചേരുമെന്ന് എൻസിപി നേതാവ് ശരത്പവാർ പറഞ്ഞു. പീഡനക്കേസ് പ്രതിയായ മന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നുൾപ്പെടെ എതിർപ്പ് ശക്തമായിരുന്നു. ഇതേ തുടർന്നാണ് യോഗം ചേരാൻ എൻസിപി തീരുമാനിച്ചത്.
മാദ്ധ്യമങ്ങളോടാണ് ശരത് പവാർ ഇക്കാര്യം അറിയിച്ചത്. മുണ്ഡെയ്ക്ക് എതിരായ ആരോപണം ഗൗരവമുള്ളതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് സഹപ്രവർത്തരുമായി ചർച്ച നടത്തും. ഇതിന് ശേഷമേ മന്ത്രിയ്‌ക്കെതിരെ നടപടി സ്വീകരിക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ശരത് പവാർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മുണ്ഡെയോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്.
ജനുവരി 11 നാണ് മുണ്ഡെയ്‌ക്കെതിരെ 37 വയസ്സുള്ള സ്ത്രീ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏതാനും വർഷമായി മന്ത്രി പീഡിപ്പിച്ച് വരികയാണെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ മുണ്ഡെയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു.
Comments