തിരുവനന്തപുരം : ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ച് വരവിന് തുടക്കം കേരളത്തിൽ നിന്നും ആരംഭിക്കണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. എല്ലാവരും കഴിവിന്റെ പരമാവധി പ്രവർത്തിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള ചുമതല ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രൂപീകരിച്ച സമിതി ഏതെങ്കിലും വ്യക്തിയ്ക്കു വേണ്ടിയുള്ളതല്ല. കൂട്ടായ്മയിലൂടെ യൂഡിഎഫിന് വിജയിക്കുവാൻ വേണ്ടിയുള്ളതാണ്. എഐസിസിയുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമല്ല. ഇക്കാര്യം പൂർണ അർഥത്തിൽ മാദ്ധ്യമങ്ങളിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ കിറ്റ് കൊടുക്കുന്നവർ യുഡിഎഫിന്റെ സൗജന്യ റേഷൻ അട്ടിമറിക്കുകയായിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള വിധിയെഴുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകണം .നാല് ലക്ഷത്തി ഇരുപത്തി ഒന്നായിരം വീടുകൾ കഴിഞ്ഞ യുഡിഎഫ് സർക്കാർ വിവിധ പദ്ധതികളിൽപ്പെടുത്തി പാവപ്പെട്ടവർക്ക് കൊടുത്തു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ചെറിയ കാര്യങ്ങൾ നടത്തി എൽഡിഎഫ് സർക്കാർ മേനി നടിക്കുന്നു. ശബരി റെയിൽപാതയ്ക്കായി ഇടതു സർക്കാർ അഞ്ച് വർഷം നഷ്ടപ്പെടുത്തി. യുഡിഎഫിന്റെ കാഴ്ചപ്പാട് വികസനം നടപ്പിലാക്കുക എന്നതാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Comments