ലക്കിടി: കൊറോണ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണത്തിനിറങ്ങിയപ്പോഴാണ് ലക്കിടി റെയിൽവേസ്റ്റേഷന് സമീത്ത് താമസിക്കുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ സേവാഭാരതി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്.
അർബുദ രോഗ ബാധിതനായ കുടുംബനാഥൻ ഉണ്ണികൃഷ്ണൻ ചികിത്സ തുടരാൻ കഴിയാതെ ഒറ്റമുറി ഷെഡിൽ കഴിയുന്ന ദയനീയ കാഴ്ച സേവാഭാരതി പ്രവർത്തകരിൽ വേദനയുണ്ടാക്കി. മൂന്നും എട്ടും വയസ്സ് മാത്രം പ്രായമായ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ വളർത്താനുള്ള അമ്മയുടെ കഷ്ടപ്പാടും ആ കുടുംബത്തെ സഹായിക്കണമെന്ന തീരുമാനം എടുക്കാൻ സേവാഭാരതിയെ നിർബന്ധിതമാക്കി.
ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ ഉണ്ണികൃഷ്ണന് ചികിത്സാ സൗകര്യം ഏർപ്പെടുത്തി. ഷെഡിൽ ടാർപായ കെട്ടി താൽക്കാലിക സൗകര്യമാക്കി കുടുംബത്തിന്റെ താമസം അങ്ങോട്ട് മാറ്റി. പിന്നീട് സേവാഭാരതി ഇവർക്ക് നല്ല ഒരു വീട് നിർമ്മിക്കാൻ തീരുമാനിച്ച് തയ്യാറെടുപ്പുകൾ ആരംഭിച്ചു.
കല്ലും, പാറപ്പൊടിയും, സിമൻറു കട്ടയും ചുമന്ന് സേവാഭാരതിയുടെ പ്രവർത്തകർ രാവും പകലും വീടു നിർമ്മാണം തുടങ്ങി. കക്ഷി രാഷ്ട്രീയമില്ലാതെ ഒട്ടേറെ സുമനസ്സുകൾ സേവാഭാരതിയുടെ സത്പ്രവൃത്തിക്ക് പിന്തുണയുമായി കൂടെ നിന്നു.വളരെ ചെറിയ സമയം കൊണ്ടുതന്നെ സേവാഭാരതി ഈ കുടുംബത്തിനായി ഒരു സുന്ദരമായ വീട് പണിതു. രണ്ടിമുറികളും, അടുക്കളയും ,രണ്ട് ബാത്ത്റൂമും, ആധുനിക സൗകര്യങ്ങളോടുകൂടിയ വീടുതന്നെയാണ് പണിതത്.
വീടു നിർമ്മാണം സേവാഭാരതി ഏറ്റെടുത്തപ്പോൾ തന്നെ സമൂഹത്തിന്റെ നാനഭാഗത്തുനിന്നും സഹായവുമായി സൻമനസ്സുള്ളവർ എത്തിതുടങ്ങി. പണിക്കാവശ്യമായ സാധനങ്ങൾ നൽകിയവർ, കൂലി വാങ്ങാതെ പണിയെടുത്തവർ, സാമ്പത്തികമായി സഹായിച്ചവർ, വെള്ളവും വൈദ്യുതിയും,ഭക്ഷണവും നൽകി അയർക്കാർ സഹായം, വാഹനങ്ങൾ വിട്ടു നൽകിയവർ, ഒരു നേരമെങ്കിലും വീടു പണിക്കെത്തി സഹകരിച്ചവർ. യാതൊരു ബന്ധവുമില്ലാതെ കേട്ടറിഞ്ഞ് സഹായിക്കാനെത്തിയവർ നിരവധിയാണ്.
അടച്ചുറപ്പുള്ള, ചോരാത്ത വീട്ടിൽ കുടുംബത്തിന് തണലായത് പ്രവർത്തകരുടെ അർപ്പണ മനോഭാവം കൊണ്ടു മാത്രമാണെന്ന് സേവാഭാരതി നേതൃത്വം വ്യക്തമാക്കുന്നു. വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഫെബ്രുവരി 1 ന് ഗണപതി ഹോമത്തോടെ നടക്കും. ഫെബ്രുവരി 14 ന് വീടിന്റെ താക്കോൽ ദാനം ആർഎസ്എസ് സഹ പ്രാന്ത പ്രചാരക് എ. വിനോദ് നിർവ്വഹിക്കും.
Comments