ന്യൂഡൽഹി: കർഷകരുടെ ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 16.5 ലക്ഷം രൂപ കർഷകർക്ക് വായ്പ നൽകാനായി മാറ്റിവെയ്‌ക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും ധനമന്ത്രി അറിയിച്ചു.
വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 കോടി രൂപ ചെലവഴിക്കും. ഗോതമ്പ് സംഭരണത്തിനായി കർഷകർക്ക് 75,060 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി. സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് ലഭിക്കും. പരുത്തി കർഷകർക്ക് 25,974 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും.
വിദ്യാഭ്യാസ മേഖലയ്‌ക്ക് കരുത്ത് പകരാനായി മികച്ച പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. ലേയിൽ പുതിയ കേന്ദ്ര സർവ്വകലാശാല സ്ഥാപിക്കുമെന്നും പുതിയ 100 സൈനിക സ്‌കൂളുകൾ കൂടി രാജ്യത്ത് പുതുതായി സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 750 പുതിയ ഏകലവ്യ മോഡൽ സ്‌കൂളുകളും സ്ഥാപിക്കും. എൻഇപിയ്‌ക്ക് കീഴിൽ 15,000 സ്‌കൂളുകളുടെ വികസനത്തിനും കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ യുഎഇ, ജപ്പാൻ എന്നീ മേഖലകളുമായി സഹകരിക്കുമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
Comments