ന്യൂഡൽഹി: ആരോഗ്യ മേഖലയ്‌ക്കും ക്ഷേമത്തിനുമാണ് ഇത്തവണത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ വികസനത്തിനായി 64,180 കോടി രൂപയുടെ പുതിയ പാക്കേജാണ് ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വയം പര്യാപ്ത ഭാരതം ലക്ഷ്യമിട്ടുള്ള ബജറ്റ് ആരോഗ്യ മേഖലയ്‌ക്ക് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ.
64,180 കോടി രൂപയുടെ പാക്കേജിലൂടെ ആരോഗ്യമേഖലയിലെ നിക്ഷേപത്തിൽ 137 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഹർഷ വർദ്ധൻ പറഞ്ഞു. കഴിഞ്ഞ ബജറ്റിനേക്കാൾ 2.47 കൂടുതലാണ് ഇത്. ആരോഗ്യ മേഖലയിലെ വലിയ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യത്തിന് പുറമെ അടിസ്ഥാന സൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവൺമെന്റ് മാക്‌സിമം ഗവേണൻസ് എന്നീ ആറ് തൂണുകൾ അടിസ്ഥാനമാക്കിയായിരുന്നു ഇക്കുറി ബജറ്റ് അവതരിപ്പിച്ചത്.
ഇത്തവണത്തെ ബജറ്റിൽ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിലെ വികസനത്തിനായി 64,180 കോടിരൂപയ്‌ക്ക് പുറമെ ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചു. ആറു വർഷത്തേക്ക് ആത്മനിർഭർ ഹെൽത്ത് യോജന പദ്ധതി, പിഎം സ്വാസ്ഥ്യ യോജന പദ്ധതി എന്നിവയും ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചു.
Comments