ന്യൂഡൽഹി : പ്രധാന മേഖലകളില്‍ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും ആഗോള ചാമ്പ്യന്‍മാരെ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും ഉതകുന്ന പദ്ധതികളുമായി 2021-22 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രബജറ്റ്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യത്തോടെ ഗവണ്‍മെന്റ് 1.97 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ഉല്‍പാദന കമ്പനികള്‍ ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറേണ്ടതുണ്ടെന്നും 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുന്നതിന് പ്രധാന കഴിവുകളും അത്യാധുനിക സാങ്കേതികവിദ്യയും കൈവരിക്കേണ്ടതുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി പറഞ്ഞു. ഇതിനായി രാജ്യത്തിന്റെ ഉല്‍പാദന മേഖല സുസ്ഥിരമായി ഇരട്ട അക്കത്തില്‍ വളരേണ്ടതുണ്ട്. ആത്മ നിര്‍ഭാര്‍ ഭാരതത്തിനായി ആഗോള ചാമ്പ്യന്‍മാരെ സൃഷ്ടിക്കുന്നതിനു 13 മേഖലകള്‍ക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പിഎല്‍ഐക്ക് പുറമേ, ടെക്‌സ്‌റ്റൈല്‍ വ്യവസായത്തെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കാനും വൻ തോതിൽ നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വന്‍കിട നിക്ഷേപമുള്ള ടെക്സ്‌റ്റൈല്‍സ് പാര്‍ക്കുകളുടെ (മിത്ര) പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. കയറ്റുമതിയില്‍ ആഗോള ചാമ്പ്യന്‍മാരെ സൃഷ്ടിക്കാന്‍ ഉതകുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും. 3 വര്‍ഷത്തിനുള്ളില്‍ 7 ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments