ബംഗളൂരു : ബംഗളൂൂരു എയ്‌റോ ഷോയിൽ കർണാടകയ്‌ക്കും തമിഴ്നാടിനും ഗുജറാത്തിനുമൊപ്പം ഇക്കുറി മറ്റൊരു സംസ്ഥാനം കൂടി പങ്കെടുത്തു. യോഗിയുടെ ഉത്തർപ്രദേശ് ആണ് പ്രതിരോധ രംഗത്തേക്ക് നിർണായക കാൽവെപ്പ് നടത്തിയത്. എയ്‌റോ ഷോ പോലെയുള്ള വലിയ പ്രദർശനങ്ങൾ ഉത്തർപ്രദേശിലേക്ക് എത്തിക്കുമെന്ന് യോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടക്കമായാണ് യുപിയുടെ നീക്കം.
പതിനഞ്ച് ധാരണാപത്രങ്ങളാണ് വിവിധ കമ്പനികളുമായി യുപി സർക്കാരിന്റെ എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒപ്പുവച്ചത്. ഇതിൽ ബുള്ളറ്റ് പ്രൂഫ് വസ്തുക്കളുടെ നിർമ്മാണവും ആയുധ നിർമ്മാണങ്ങളും ഉൾപ്പെടും. ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴി കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ പ്രതിരോധ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കല്യാണി, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസ് ലിമിറ്റഡ്, ബി.ഇ.എം.എൽ തുടങ്ങിയ കമ്പനികൾ കരാറിലേർപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ എയർഫോഴ്സുമായും കരാറിലേർപ്പെട്ടിട്ടുണ്ട്.
നാലായിരത്തി അഞ്ഞൂറു കോടി രൂപയുടെ നിക്ഷേപമാണ് കരാറുകൾ വഴി ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിക്ക് ലഭിച്ചിരിക്കുന്നതെന്ന് എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. നേരത്തെ വിദേശ കമ്പനികളെ ആകർഷിക്കുന്നതിനു വേണ്ടി പ്രത്യേക വെബ്സൈറ്റും യുപി സർക്കാർ ആരംഭിച്ചിരുന്നു. പ്രതിരോധ മേഖലയിൽ ആരംഭിക്കാൻ പോകുന്ന പദ്ധതികളും കമ്പനികൾക്കുള്ള സഹായ സഹകരണങ്ങളും ഈ പോർട്ടലിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
Comments