കൊച്ചി : ജയസൂര്യ നായകനായ വെള്ളം ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് അറിയിച്ചത്.
ജയസൂര്യ നായകനായി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല സമൂഹമാദ്ധ്യമങ്ങളിലൂടെ ചോർന്നത്. അനധികൃതമായി ചിത്രം ചോർത്തി പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് നിയമ നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇതിനിടയിൽ കഴിഞ്ഞ ശനിയാഴ്ച കൊച്ചി കലൂരിലുള്ള ഹോം അപ്ലയൻസസ് ഷോപ്പിൽ ചിത്രം ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിച്ചതായി കണ്ടെത്തി. ഇതിന്റെ വീഡിയോ സഹിതം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് പരാതി നൽകിയിട്ടുണ്ട്.
ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റ ബാനറിൽ ജോസ്ക്കുട്ടി മഠത്തിൽ, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചത്. കൊറോണയിൽ തകർന്ന സിനിമാ വ്യവസായം തിരികെ വരാൻ ഏറെ നഷ്ട്ടങ്ങൾ സഹിച്ചു തീയറ്ററിൽ എത്തിച്ച ചിത്രമാണ് ‘വെള്ളം’ എന്ന് നിർമാതാവ് രഞ്ജിത് മണബ്രക്കാട്ട് പറഞ്ഞു. നിലവിൽ 180 ലേറെ തീയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോഴാണ് ഇത്തരത്തിൽ ഒരു തിരിച്ചടി നേരിടേണ്ടി വന്നത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങൾ ചോർത്തുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















