ബാഴ്‌സലോണ: ലീഗിൽ മുന്നേറുന്നതിനിടെ ലയണൽ മെസ്സിക്ക് അന്താരാഷ്‌ട്ര അംഗീകാരം. കഴിഞ്ഞ പതിറ്റാണ്ടിലെ താരമായിട്ടാണ് മെസ്സി തെരഞ്ഞെടു ക്കപ്പെട്ടത്. അന്താരാഷ്‌ട്ര ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സംഘടനയുടെ അംഗീകാരമാണ് മെസ്സിയെ തേടിയെത്തിയത്. 150 രാജ്യങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ വിദഗ്ധരാണ് താരങ്ങളെ തെരഞ്ഞെടുത്തത്. 2011 മുതൽ 2020വരെയുള്ള പ്രകടനമാണ് വിലയിരുത്തപ്പെട്ടത്. മെസ്സി പിന്തള്ളിയത് സ്ഥിരം എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്.
മെസ്സിയും റൊണാൾഡോയും ക്ലബ്ബുകൾക്കായി നിരവധി കിരീടങ്ങളാണ് നേടിക്കൊടുത്തത്. നേരിയ പോയിന്റ് വ്യത്യാസമാണ് മെസ്സിയും റൊണാൾഡോയും തമ്മിലുള്ളത്. മെസ്സി കഴിഞ്ഞ പത്തുവർഷത്തിനിടെ 6 തവണ ലീഗ് കിരീടം നേടി. രണ്ട് ചാമ്പ്യൻസ് ലീഗും അഞ്ച് തവണ പ്രാദേശിക കിരീടങ്ങളും ക്ലബ്ബ് സ്വന്തമാക്കി. റൊണാൾഡോ നാല് ലീഗ് കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും രണ്ട് പ്രാദേശിക കിരീടങ്ങളും സ്വന്തമാക്കി. മെസ്സി ബാഴ്‌സലോണയ്‌ക്കായി 757 മത്സരങ്ങളിലായി 651 ഗോളുകളാണ് നേടിയത്.
Comments