( പ്രതീകാത്മക ചിത്രം )
തിരുവനന്തപുരം : സംസ്ഥാനത്ത് അജ്ഞാത വാഹനമിടിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. നാലു വർഷത്തിനിടെ 1234 പേരാണ് അജ്ഞാത വാഹനങ്ങൾ ഇടിച്ച് മരിച്ചത്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
2010 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ആകെ 877 പേരായിരുന്നു ഇങ്ങനെ മരിച്ചത്. എന്നാൽ 2017 മുതൽ 2020 വരെയുള്ള കണക്കാണ് ഞെട്ടിപ്പിക്കുന്നത്.11385 അപകടങ്ങളാണ് അജ്ഞാതവാഹനങ്ങൾ കാരണം ഈ സമയത്ത് ഉണ്ടായത്. കാൽനടക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് മരിച്ചവരിൽ നല്ലൊരു ശതമാനവും.
രാത്രികാലങ്ങളിലാണ് മിക്ക അപകടങ്ങളും നടന്നിട്ടുള്ളത്. നിരീക്ഷണ ക്യാമറകളുടെ കുറവ് ഇടിച്ച വാഹനങ്ങളെ കണ്ടെത്താനുള്ള അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. നല്ല വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഒപ്പിയെടുക്കാൻ നിലവിൽ ഉള്ള ക്യാമറകൾക്ക് കഴിയുന്നുമില്ല.
അതേസമയം അജ്ഞാത വാഹനങ്ങളിടിച്ചുള്ള മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വൈരാഗ്യവും തീർക്കാൻ അപകടങ്ങളെ ഉപയോഗിക്കുന്നുവെന്ന ചർച്ചകൾ സജീവമാണ്.
Comments