ചെന്നൈ: ഇന്ത്യക്ക് കരുത്തായി രോഹിത് ശർമ്മയുടെ സെഞ്ച്വറി. മുൻനിര വിക്കറ്റുകൾ വേഗത്തിലിൽ വീണെങ്കിലും ഒരറ്റത്ത് സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീഷിയാണ് രോഹിത് ശർമ്മ സെഞ്ച്വറി നേടിയത്. 130 പന്തുകളെ നേരിട്ടാണ് രോഹിതിന്റെ സെഞ്ച്വറി നേട്ടം. തന്റെ കരിയറിലെ 7-ാംമത്തെ സെഞ്ച്വറിയാണ് രോഹിത് നേടിയത്. ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ മുംബൈ ബാറ്റ്‌സ്മാൻ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ മുൻനിരയിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉണർന്നു. ഒടുവിൽ വിവരം ലഭിക്കുന്പോൾ 131 റൺസുമായി രോഹിതും 35 റൺസുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിലുള്ളത്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മുൻ നിരയ്‌ക്ക് വീണ്ടും അടിതെറ്റിയ കാഴ്ചയാണ് തുടക്കത്തിലുണ്ടായത്. ഗില്ലും നായകൻ വിരാട് കോഹ്ലിയും പൂജ്യത്തിന് പുറത്തായി. ശുഭ്മാൻ ഗില്ലിനെ ഒല്ലി സ്റ്റോൺ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ മൊയിൻ അലിയുടെ പന്തിലാണ് കോഹ്ലി ക്ലീൻ ബൗൾഡായത്. ചേതേശ്വർ പൂജാര 21 റൺസിൽ ലീച്ചിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റോക്സ് പിടിച്ച് പുറത്തായി.
ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ നിന്നും ബാറ്റിംഗ് നിരയിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യൻ ബൗളിംഗ് നിരലയിൽ കുൽദീപ് യാദവിനും അക്‌സർ പട്ടേലിനും മുഹമ്മദ് സിറാജിനുമാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ് നിരയിൽ സ്പിന്നർ മൊയിൻ അലിയും ആൻഡേഴ്‌സണ് പകരം സ്റ്റുവർട്ട് ബ്രോഡും ഉൾപ്പെട്ടു.















