ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഞായർ പോരാട്ടത്തിൽ ആഴ്‌സണലിന് തകർപ്പൻ ജയം. ലീഡ്‌സ് യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ തോൽപ്പിച്ചത്. പിയറി ഔബാമായംഗിന്റെ ഹാട്രിക്കാണ് ആഴ്‌സണ ലിന്റെ ജയം ആധികാരികമാക്കിയത്.
കളിയുടെ 13-ാം മിനിറ്റിൽ പിയറി ആദ്യ ഗോൾ നേടി. തുടർന്ന് 41-ാം മിനിറ്റിൽ പെനാൽറ്റി മുതലാക്കി പിയറി രണ്ടാം ഗോളും സ്വന്തമാക്കി. ഗണ്ണേഴ്‌സിന് മൂന്നാം ഗോൾ സമ്മാനിച്ചത് 45-ാം മിനിറ്റിൽ ഹെക്ടർ ബെല്ലേറിനാണ്. രണ്ടു മിനിറ്റിനകം ആഴ്‌സണലിനായി പിയറി വീണ്ടും ലീഡ്‌സിന്റെ വല ചലിപ്പിച്ചു. 58-ാം മിനിറ്റിൽ പാസ്‌ക്കൽ സ്ട്രൂയിക്കും ലീഡ്‌സിനായി ആദ്യ ഗോളും 69-ാം മിനിറ്റിൽ ഹെൽഡർ കോസ്റ്റ രണ്ടാം ഗോളും നേടി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തോൽവിയും സമനിലയുമായി വിഷമിച്ച ആഴ്‌സണ ലിന് നാലുഗോളുകളടിച്ചുള്ള ജയം ആശ്വാസമായി. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഗോൾരഹിത സമനില വഴങ്ങേണ്ടിവന്ന ഗണ്ണേഴ്‌സ് വൂൾവ്‌സിനോടും ആസ്റ്റൺ വില്ലയോടും തോറ്റത് വലിയ ക്ഷീണമായി. ലീഗ് പട്ടികയിൽ ടോട്ടനത്തിന് തൊട്ടു പുറകിൽ പത്താം സ്ഥാനത്താണ് ആഴ്‌സണലുള്ളത്. ആകെ 24 മത്സരങ്ങൾ നടന്നതിൽ മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ്, ലെസ്റ്റർ, ലിവർപൂൾ, ചെൽസി എന്നി വരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
Comments