കത്വ: ജമ്മുകശ്മീരിലെ മുഖ്യധാരയിലേക്ക് എത്താൻ ആവേശത്തോടെ യുവതി യുവാക്കൾ. ജമ്മുകശ്മീരിലെ പോലീസ് സേന നടത്തിയ റിക്രൂട്ടമെന്റിലാണ് പ്രതീക്ഷകളെ കടത്തിവെട്ടി ആയിരക്കണക്കിന് യുവതിയുവാക്കളെത്തിയത്. ജമ്മുകശ്മീരിലെ അതിർത്തി പ്രദേശത്ത് സേവനം അനുഷ്ഠിക്കാൻ തയ്യാറുള്ളവരെ പ്രോത്സാഹിപ്പിക്കാനാണ് പോലീസ് സേന ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത്.
ഇന്നലെ നടന്ന റിക്രൂട്ട്മെന്റിൽ 2836 പേരാണ് പ്രാഥമിക ഘട്ടത്തിനായി എത്തിയത്. ഇതിൽ 500 പേർ വനിതകളായിരുന്നു. ആകെ 89 ഒഴിവിലേക്കാണ് ഇത്രയധികം പേർ എത്തിയതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശാരീരിക ക്ഷമതാ പരിശോധനയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഗ്രാമീണമേഖലകളിൽ പരമാവധി തദ്ദേശീയരായ യുവതിയുവാക്കൾ സേവനത്തിനുണ്ടാകണമെന്നാണ് കേന്ദ്രസർക്കാറിന്റെ സുരക്ഷാ നയം. ഇതുപ്രകാരമാണ് പോലീസ് സേനയിലേക്ക് യുവാക്കളെ ക്ഷണിക്കുന്നത്. 370-ാം വകുപ്പ് റദ്ദാക്കുകയും നല്ല ജനപ്രാതിനിധ്യത്തോടെ തെരഞ്ഞെടുപ്പ് പൂർത്തിയായതും യുവാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും കത്വാ എസ്.എസ്.പി അറിയിച്ചു.
Comments