തിരുവനന്തപുരം: സർക്കാർ തീരുമാനം കാത്ത് സെക്രട്ടറിയേറ്റ് പടിക്കൽ പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു. ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ചയുടെ മിനിറ്റ്‌സ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സർക്കാരിന് കൈമാറി. ഇന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് സിപിഒ ഉദ്യോഗാർത്ഥികളുടെ തീരുമാനം.
സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് എൽജിഎസ് ഉദ്യോഗാർത്ഥികൾ ഇന്നലെയാണ് നിരാഹാര സമരം ആരംഭിച്ചത്. ശനിയാഴ്ച നടന്ന ചർച്ചയിലെ ഉറപ്പുകൾ ഉത്തരവായി ലഭിക്കും വരെ സമരം തുടരാനാണ് എൽജിഎസ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്ന് നയപരമായ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
സിപിഒ ഉദ്യോഗാർത്ഥികളുടെ സമരവും പുരോഗമിക്കുകയാണ്. ചർച്ച നടന്നെങ്കിലും സർക്കാർ തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് സിപിഒ ഉദ്യോഗാർത്ഥികൾ പറയുന്നത്. അതേസമയം, 43 ദിവസമായി തുടരുന്ന കായിക താരങ്ങളുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. നിയമനം പരിഗണിക്കാമെന്ന സർക്കാർ ഉറപ്പിനെ തുടർന്നാണ് തീരുമാനം. നിയമനം വേഗത്തിലാക്കുക എന്ന ആവശ്യം ഉയർത്തി റിസർവ്വ് വാച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ശയന പ്രതിക്ഷണം നടത്തി.
Comments