ദുബായിൽ കോറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ നീട്ടി. ഫെബ്രുവരി മുതൽ നിലവിൽ വന്ന നിയന്ത്രണങ്ങൾ ഏപ്രിൽ പകുതി വരെ തുടരും.പബ്ബുകളും ബാറുകളും അടച്ചിടുക, റസ്റ്ററന്റുകളും കഫെകളും പുലർച്ചെ ഒന്നു വരെ മാത്രം പ്രവർത്തിക്കുക, മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70 % പേർക്കും സിനിമാ തിയറ്റർ, വിനോദകേന്ദ്രങ്ങൾ, കായികവേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 % പേര്‍ക്കും മാത്രം പ്രവേശനം അനുവദിക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണ് തുടരുക.ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തലവനായ ദുബായ് അടിയന്തര ദുരന്ത നിവാരണ സുപ്രീം കമ്മിറ്റിയാണ് നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനമെടുത്തത്.കൊറോണ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണു പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു.അതേസമയം യു.എ.ഇയിൽ കൊറോണ ബാധിതരായ 15 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായും 3,434 പേർക്ക് പുതുതായി രോഗം ബാധിച്ചതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.അതേസമയം, 2,171 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,88,594 ആയി.ഇതിൽ 3,79,708 രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം–1,213. രാജ്യത്ത് പുതുതായി 1,85,599 പേർക്ക് കൊറോണ പരിശോധന നടത്തിയതോടെ ആകെ പരിശോധന 30.4 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Comments