ദോഹ: ഇന്ത്യൻ ടെന്നീസ് അന്താരാഷ്‌ട്ര വനിതാ താരം സാനിയ മിർസ കളിക്കളത്തിലേക്ക് തിരികെയെത്തുന്നു. ഇന്ന് ആരംഭിക്കുന്ന ഖത്തർ ഓപ്പണിലാണ് സാനിയ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസം ഇതേ ടൂർണ്ണമെന്റിലാണ് സാനിയ അവസാനമായി ഒരു അന്താരാഷ്‌ട്ര മത്സരത്തിൽ പങ്കെടുത്തത്. കൊറോണ ലോക്ഡൗൺ തുടങ്ങിയത് മുതൽ വീട്ടിൽ ഒതുങ്ങിയ താരം വീണ്ടും രംഗത്തെത്തുകയാണ്.
കഴിഞ്ഞ ജനുവരിയിൽ കൊറോണ ലക്ഷണം പ്രകടമായതോടെയാണ് സാനിയ സമ്പൂർണ്ണമായ വിശ്രമം എടുത്തത്. തുടർന്ന് മകനുമൊത്ത് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ താരം കഴിഞ്ഞ ആറുമാസമായി പരിശീലനം പുനരാരംഭിച്ചിരുന്നു. താൻ കളിച്ചിരുന്ന മിക്ക മത്സരങ്ങളും ടി.വിയിലൂടെ കണേണ്ടി വന്ന വിഷമവും സാനിയ പങ്കുവെച്ചു. യു.എസ്.ഓപ്പണും ഈ സീസണിലെ ഓസ്‌ട്രേലിയൻ ഓപ്പണും സാനിയയ്‌ക്ക് നഷ്ടമായിരുന്നു.
ദോഹയിൽ വേൾഡ് ടെന്നീസ് അസോസിയേഷന്റെ ഖത്തർ ഓപ്പണിലാണ് സാനിയ മത്സരിക്കാനിറങ്ങുന്നത്. നിലവിൽ വനിതകളിൽ ഡബിൾസിൽ 9-ാം റാങ്കിംഗിലുള്ള സാനിയ 40 -ാം റാങ്കിലുള്ള സ്ലോവേനിയയുടെ ആേ്രന്ദ ക്ലീപാക്കിനൊപ്പമാണ് കോർട്ടിൽ ഇറങ്ങുന്നത്.
2020ൽ പ്രസവാനന്തരം കളിക്കളത്തിലെത്തിയ സാനിയ ഹൊബാർട്ട് ടെന്നീസ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ആറു തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനും അത്രതന്നെ തവണ മിക്‌സഡ് ഡബിൾസ് കിരീടവും നേടിയ താരമാണ് സാനിയ. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമായി സാനിയ മാറിയിരുന്നു. ഇനി ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ നേടണമെന്ന ലക്ഷ്യമാണുള്ളതെന്നും സാനിയ വ്യക്തമാക്കി.
Comments