ചെങ്ങന്നൂർ: വിജയ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ബിജെപി നേതാക്കളും ശബരിമല തന്ത്രി കണ്ഠരര് രാജീവരുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയില്‍ വിശ്വാസ ലംഘനം നടത്താന്‍ പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നപ്പോള്‍ തന്ത്രി സ്വീകരിച്ച നിലപാട് നിര്‍ണ്ണായകമായിരുന്നുവെന്ന് സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
വിജയ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് കെ സുരേന്ദ്രനും എം ടി രമേശും അടക്കമുള്ള നേതാക്കള്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരുമായി കൂടികാഴ്ച്ച നടത്തിയത്. ശബരിമലയിലെ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്തത്. ശബരിമലയിലെ ആചാരസംരക്ഷണത്തില്‍ തന്ത്രി എന്ന നിലയില്‍ കണ്ഠരര് രാജീവര് സ്വീകരിച്ച നിലപാട് ഏറെ നിര്‍ണായകമായിരുന്നു എന്ന് കെ സുരേന്ദ്രന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ആര് സ്വീകരിച്ചാലും അതിനെ സ്വാഗതം ചെയ്യുമെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി. ശബരിമല പ്രക്ഷോഭ കേസ് പിന്‍വലിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായും തന്ത്രി പറഞ്ഞു. ബിജെപി നേതാക്കളായ അഡ്വ. എസ് സുരേഷ്, എം വി ഗോപകുമാര്‍, സന്ദീപ് വചസ്പതി തുടങ്ങിയവരും സുരേന്ദ്രന് ഒപ്പമുണ്ടായിരുന്നു.
Comments