ഗുഡ്ഗാവ്: വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം കാണാതായി. 30,000 ലിറ്റർ മദ്യമാണ് ഹരിയാനയിലെ ഫരീദാബാദ് സ്റ്റേഷനിൽ നിന്നും കാണാതായത്. പോലീസ് സ്‌റ്റേഷന്റെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് കളവ് പോയത്. സംഭവം വിവാദമായതോടെ മദ്യം എലി കുടിച്ചെന്ന വിശദീകരണമാണ് പോലീസ് നൽകിയത്.
പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ചെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ ചില്ല് കുപ്പികളിലും വലിയ ക്യാനിലും സൂക്ഷിച്ചിരുന്ന മദ്യം എങ്ങനെയാണ് നഷ്ടമായതെന്ന് പോലീസിന് വ്യക്തമാകുന്നില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
മദ്യം പിടിച്ചെടുത്ത കേസുകൾ കോടതിയിൽ തുടരുന്നതിനിടെ ആണ് തെളിവായി സൂക്ഷിച്ച മദ്യത്തിന്റെ ഭൂരിഭാഗവും കാണാതായത്. കേസ് നടപടികൾക്കും കോടതി ഉത്തരവിനും ശേഷം പിടിച്ചെടുക്കുന്ന മദ്യം നശിപ്പിച്ച് കളയാറാണ് പതിവ്. എന്നാൽ കേസ് നടപടികൾ തുടരുന്നതിനെടെ മദ്യം കാണാതായത് വിവാദമാകുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഫരീദാബാദ് പോലീസ് വിവിധയിടങ്ങളിൽ നിന്നും റെയ്ഡ് ചെയ്ത് 50,000 ലിറ്റർ മദ്യം പിടികൂടിയിരുന്നു. ഇതിൽ 30,000 ലിറ്റർ ഇംഗ്ലീഷ് വൈനും 3,000 കാൻ ബിയറും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് 825 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മദ്യം 30 സ്‌റ്റേഷനുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ 25 സ്‌റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്.
Comments