മുംബൈ: മഹാരാഷ്‌ട്രയിൽ പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും പരംബീർ സിംഗിനെ മാറ്റി ഹേമന്ദ് നഗ്രാലെ ചുമതലയേറ്റതിന് പിന്നാലെ മുംബൈ പോലീസിൽ കൂട്ടസ്ഥലമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റിലെ 65 പേരടക്കം 86 പോലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയ്‌ക്കൊപ്പം ജോലി ചെയ്ത പോലീസുകാരും സ്ഥലംമാറ്റിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
മുൻ പോലീസ് കമ്മീഷണറായ പരംബീർ സിംഗിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശ്മുഖിനെതിരായ ഗുരുതര കോഴ ആരോപണങ്ങൾ പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് ദേശ്മുഖ് മുഖ്യമന്ത്രിയെ കാണുന്നത്. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള സ്ഥലമാറ്റം.
ക്രൈംബ്രാഞ്ചിൽ സുപ്രധാന കേസുകൾ അന്വേഷിച്ചിരുന്ന പല ഉദ്യോഗസ്ഥരേയും ട്രാഫിക്കിലേക്കും മറ്റ് സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സച്ചിൻ വാസെയുടെ സഹ പ്രവർത്തകരും അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരുമായ റിയാസുദ്ദീൻ കാസിയെ ലോക്കൽ ആംസ് ഡിവിഷനിലേക്കും പ്രകാശ് ഹൊവാൾഡിനെ മലബാർ ഹിൽ പോലീസിലേക്കുമാണ് സ്ഥലം മാറ്റിയത്.
ഇതിനിടെ പോലീസുകാരുടെ കൂട്ടസ്ഥലമാറ്റത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഒരു തെറ്റും ചെയ്യാത്തവർക്കെതിരെയാണ് മഹാരാഷ്‌ട്ര സർക്കാർ നടപടി എടുത്തിരിക്കുന്നത്. തെറ്റ് ചെയ്യാത്തവരെയാണ് സ്ഥലം മാറ്റിയത്. എന്തുകൊണ്ടാണ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും ബിജെപി ചോദിച്ചു. മന്ത്രിയുടെ രാജിയല്ലാതെ ഉദ്ധവ് സർക്കാരിന് രാഷ്‌ട്രീയ പ്രതിസന്ധിയിൽ നിന്നും പുറത്തുകടക്കാനാകില്ലെന്നും ബിജെപി വക്താവ് പറഞ്ഞു.
Comments