പൂനെ: ആദ്യ ഏകദിനത്തിലെ തകർപ്പൻ ജയം ആവർത്തിക്കാൻ ഇന്ത്യ. നാളെ രണ്ടാം മത്സരവും കൈപ്പിടിയിലാക്കിയാൽ ഏകദിന പരമ്പരയും ഇന്ത്യയുടെ സ്വന്തമാകും. ടെസ്റ്റും ടി20 പരമ്പരകളും ഇംഗ്ലണ്ടിൽ നിന്നും ആധികാരികമായിട്ടാണ് ടീം ഇന്ത്യ പിടിച്ചെടുത്തത്. ആദ്യ ഏകദിനം 66 റൺസിനാണ് ഇന്ത്യ ജയിച്ചത്. മത്സരത്തിനിടെ കൈക്കുഴയ്‌ക്കേറ്റ പൊട്ടൽ മൂലം ശ്രേയസ്സ് അയ്യർക്ക് കളിക്കാനാവില്ലെന്നതാണ് അപ്രതീക്ഷിതമായ മാറ്റം. ശസ്ത്രക്രിയ വേണ്ടതിനാൽ നാല് മാസത്തെ വിശ്രമവും വേണ്ടിവരും. ഇതോടെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയായ ശ്രേയസ്സിന് ഐ.പി.എല്ലും നഷ്ടമാകും.
യുവനിരയുടേയും അരങ്ങേറ്റക്കാരുടേയും അത്യുജ്ജ്വല ഫോമാണ് ഇന്ത്യക്ക് എല്ലാ ജയങ്ങ ളിലും മുതൽക്കൂട്ടാവുന്നത്. കഴിഞ്ഞ മത്സരത്തിൽ ശിഖർ ധവാനൊപ്പം വിരാട് കോഹ്‌ലിയും രാഹുലും തിളങ്ങിയതാണ് ഇന്ത്യയുടെ ബലം. യുവതാരങ്ങളിൽ ക്രൂണാലിനൊപ്പം സൂര്യ കുമാർ യാദവിന് സാദ്ധ്യത ഏറുകയാണ്.
റൺസ് നൽകുന്നതിൽ പിശുക്കനും കൃത്യതയാർന്ന ബൗളിംഗിൽ കേമനുമായ ഭുവനേശ്വർ കുമാർ തന്നെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ആദ്യ ഏകദിനത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ ഭുവനേശ്വറിന് മികച്ച പിന്തുണയാണ് നൽകിയത്. കൃത്യമായ ഇടവേളകളിലും ഒരേ ഓവറിൽ അടുപ്പിച്ചും വിക്കറ്റുകൾ വീഴ്‌ത്തുന്ന ഷാർദ്ദൂൽ ഠാക്കുറും ഇന്ത്യൻ വിജയത്തിന് വലിയ പങ്കാണ് വഹിച്ചത്.
ഇംഗ്ലീഷ് ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. ജോഫ്രാ ആർച്ചർ പരിക്കുമാറിയാലും ടീമിനൊപ്പം ചേരാനിടയില്ലെന്നാണ് സൂചന. അടുത്ത മാസം ഐ.പി.എല്ലിന് തയ്യാറെടുക്കു ന്നതിനാൽ പല താരങ്ങളും ഇന്ത്യയിൽ തുടർന്നേക്കും.















