പൂനെ: ആദ്യ ഏകദിനത്തിലെ തകർപ്പൻ ജയം ആവർത്തിക്കാനൊരുങ്ങി ഇന്ത്യ. ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരയും ഇന്ത്യയുടെ സ്വന്തമാകും. ടെസ്റ്റും ടി20 പരമ്പരകളും ഇംഗ്ലണ്ടിൽ നിന്നും ആധികാരികമായിട്ടാണ് ടീം ഇന്ത്യ പിടിച്ചെടുത്തത്. ആദ്യ ഏകദിനം 66 റൺസിനാണ് ഇന്ത്യ ജയിച്ചത്.
ആദ്യ ഏകദിനത്തിൽ 317 നേടിയ ഇന്ത്യക്കെതിരെ 13 ഓവറുകളിൽ തകർത്തടിച്ച 120 റൺസ് വിക്കറ്റ് നഷ്ടപ്പെടാതെ നേടിയ ഇംഗ്ലണ്ടിന് പിന്നീട് വൻ തകർച്ചയാണ് നേരിട്ടത്. 150 റൺസ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റും ഇംഗ്ലണ്ടിന് ബലികഴിക്കേണ്ടിവന്നു. യുവനിരയുടേയും അരങ്ങേറ്റക്കാരുടേയും അത്യുജ്ജ്വല ഫോമാണ് ഇന്ത്യക്ക് എല്ലാ ജയങ്ങളിലും മുതൽക്കൂട്ടാവുന്നത്. കഴിഞ്ഞ മത്സരത്തിൽ ശിഖർ ധവാനൊപ്പം വിരാട് കോഹ്ലിയും രാഹുലും തിളങ്ങിയതാണ് ഇന്ത്യയുടെ ബലം. യുവതാരങ്ങളിൽ ക്രൂണാലിനൊപ്പം സൂര്യ കുമാർ യാദവിന് സാദ്ധ്യത ഏറുകയാണ്. ശ്രേയസ്സ് അയ്യർക്ക് പരിക്കുമൂലം നാലു മാസം കളിക്കാനാവില്ലെന്നത് ടീമിൽ ഒരു നിരാശപടർത്തിയിരിക്കുകയാണ്. ഇതിനിടെ രോഹിതിനും പരിക്കേറ്റിട്ടുണ്ട്. സ്പിന്നറായി കുൽദീപിന് പകരം യുസ്‌വേന്ദ്ര ചാഹലെത്തു മെന്നാണ് സൂചന.
റൺസ് നൽകുന്നതിൽ പിശുക്കനും കൃത്യതയാർന്ന ബൗളിംഗിൽ കേമനുമായ ഭുവനേശ്വർ കുമാർ തന്നെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ആദ്യ ഏകദിനത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ ഭുവനേശ്വറിന് മികച്ച പിന്തുണയാണ് നൽകിയത്. കൃത്യമായ ഇടവേളകളിലും ഒരേ ഓവറിൽ അടുപ്പിച്ചും വിക്കറ്റുകൾ വീഴ്‌ത്തുന്ന ഷാർദ്ദൂൽ ഠാക്കുറും ഇന്ത്യൻ വിജയത്തിന് വലിയ പങ്കാണ് വഹിച്ചത്.
ഇംഗ്ലീഷ് ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. ഇംഗ്ലണ്ടിന്റെ നായകൻ ഓയിൻ മോർഗനും സാം ബില്ലിംഗ്‌സിനും പരിക്കുകളുണ്ടെങ്കിലും ബാറ്റിംഗിനിറങ്ങുമെന്നാണ് സൂചന. ജോഫ്രാ ആർച്ചർ പരിക്കുമാറിയാലും ടീമിനൊപ്പം ചേരാനിടയില്ല. അടുത്ത മാസം ഐ.പി.എല്ലിന് തയ്യാറെടുക്കുന്നതിനാൽ പല താരങ്ങളും ഇന്ത്യയിൽ തുടർന്നേക്കും.















