ജലന്ധർ: പഞ്ചാബിൽ ബി ജെ പി എം എൽ എയ്‌ക്കെതിരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ 300 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അബോഹർ എം.എൽ.എ അരുൺ നാരംഗിനെയാണ് ആക്രമിച്ചത്. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രസ്സ് ക്ലബ്ബിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. വധശ്രമത്തിന് 300 പേർക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു. കർഷക സമരത്തിന്റെ പേരിലാണ് പോലീസ് നോക്കിനിൽക്കെയാണ് ഒരു സംഘം എം.എൽ.എയുടെ വാഹനം തടഞ്ഞ് പ്രകോപനം തുടങ്ങിയത്. വാഹനം തടഞ്ഞുനിർത്തിയ പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിനിടെയാണ് കരി ഓയിലൊഴിച്ചും ഷർട്ട് വലിച്ചുകീറിയും ആക്രമണം നടന്നത്. ആക്രമണത്തിൽ 300ലധികം പേർ ഉണ്ടായിരുന്നതായി പഞ്ചാബ് ബി.ജെ.പി ഘടകം ആരോപിച്ചു. പഞ്ചാബിലെ മാലോട്ട് മേഖലയിൽ വെച്ചാണ് ആക്രമണം നടന്നത്.
എം.എൽ.എയെ ആക്രമിച്ചത് ആസൂത്രിതമാണെന്ന് പോലീസറിയിച്ചു. ഐ.പി.സി 307-ാം വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പോലീസ് മേധാവിയുമായി സംസാരിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
ബി.ജെ.പി എം.എൽ.എ അരുൺ നാരംഗ് പട്ടണത്തിലെത്തുമെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് ഒരു കൂട്ടം നിലയുറപ്പിച്ചിരുന്നുവെന്നാണ് പ്രഥമിക നിഗമനം. ആക്രമണം തുടങ്ങിയ ഉടനെ പോലീസ് നാരംഗിനെ തൊട്ടടുത്ത കടയ്‌ക്കുള്ളിൽ കയറ്റിയാണ് രക്ഷപെടുത്തിയത്. അക്രമികൾ പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ച് ആളെക്കൂട്ടിയെന്നും പോലീസ് പറഞ്ഞു.
Comments