ന്യൂയോർക്ക്: അമേരിക്കയിൽ ഏറെ വിവാദമായ ജോർജ്ജ് ഫ്ലോയിഡ് വധവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്. മിനാപോളീസ് കോടതിയിൽ പോലീസ് സമർപ്പിച്ച തത്സമയ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
താൻ ഒരു ചീത്ത വ്യക്തിയല്ല. വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങുവാനായി കടയിലെത്തിയതാണ് എന്ന് കരഞ്ഞുപറയുന്ന ഫ്ലോയിഡിന്റെ ദൃശ്യങ്ങളാണ് കോടതിയ്ക്ക് മുമ്പാകെ എത്തിയത്. ഫ്ലോയിഡിനെ കൈവിലങ്ങിട്ട് കാറിൽ നിന്ന് വലിച്ചിറക്കുന്ന ദൃശ്യത്തിൽ തന്നെ വെടിവെയ്ക്കരുതെന്നും അമ്മ മരണപ്പെട്ടിട്ട് അധികദിവസമായില്ലെന്നും ഫ്ലോയിഡ് വിലപിക്കുന്നതും പോലീസിന്റെ ക്യാമറയിൽ രേഖപ്പെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ ഘടിപ്പിച്ച വെബ്ക്യാമിലൂടെയാണ് ചിത്രം എടുത്തിരിക്കുന്നത്.
കടയിൽ വെച്ച് പണം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കടയുടമ വിളിച്ചിട്ടാണ് പോലീസ് എത്തിയതെന്നാണ് വിശദീകരണം. ഫ്ലോയിഡിനെ കാറിൽ നിന്നും വലിച്ചിറക്കി വളഞ്ഞുപിടിച്ച പോലീസ് പിന്നീട് കാറിനകത്തിട്ടും നിലത്തേക്ക് വലിച്ചിട്ടും മർദ്ദിക്കുന്ന ദൃശ്യമുണ്ട്. അനങ്ങാതിരിക്കാൻ കാൽമുട്ട് കഴുത്തിൽ ശക്തമായി അമർത്തിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് ഫ്ലോയിഡ് മരണപ്പെട്ടതെന്നാണ് കണ്ടെത്തൽ.
പോലീസുദ്യോഗസ്ഥനായ ഡെറിക് ചൗവിനാണ് ഫ്ലോയിഡിനെ അകാരണമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയതെന്നാണ് വാദിഭാഗം പറയുന്നത്. ഇതിന് കൂടുതൽ ബലം നൽകുന്നതും ആരോപണം ശരിവയ്ക്കുന്നതുമായ ദൃശ്യമാണ് കോടതിയിൽ പോലീസ് സമർപ്പിച്ച വീഡിയോ ദൃശ്യം. ഇതിനിടെ ഫ്ലോയിഡ് മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും മരണത്തിന് അതിന്റെ സ്വാധീനമാണ് കൂടുതലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.
Comments