കുറച്ചു മാസങ്ങൾക്കു മുമ്പ് , കേരള നിയമസഭയിൽ ചർച്ചചെയ്യപ്പെടാത്ത, KIIFB യെ വിമർശിക്കുന്ന സി എ ജി റിപ്പോർട്ട് , സത്യപ്രതിജ്ഞാ ലംഘനം നടത്തികൊണ്ട് തോമസ് ഐസക് പത്രമാധ്യമങ്ങളുമായി പങ്ക് വെക്കുകയുണ്ടായി, തുടർന്ന് നടന്ന വാദപ്രതിവാദങ്ങൾക്കും പഞ്ചായത് തിരഞ്ഞെടുപ്പിനും ശേഷം കേരള നിയമസഭാ അസാധാരണമായ ഒരു പ്രമേയം പാസ് ആക്കിക്കൊണ്ട് ഭരണഘടനാ സ്ഥാനപതിയായ സിഎജി യുടെ റിപ്പോർട്ട് തള്ളുകയും ചെയ്തു. ഇതിനെ തുടർന്ന് ഇന്ന് ED യും ഇൻകം ടാക്സ് വകുപ്പും KIIFB യിലെ ക്രമക്കേടുകൾ അന്വേഷിച്ചു വരിക ആണ്. അന്വേഷണം അട്ടിമറിക്കുവാൻ ഉള്ള വ്യാപക ശ്രമങ്ങൾ സർക്കാരിന്റ ഭാഗത്തുനിന്നും തകൃതിയായി നടക്കുന്നതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നുമുണ്ട്. എന്താണ് KIIFB ? എന്തുകൊണ്ടാണ് ഈ പൊല്ലാപ്പുകൾ ?
1999 ഇൽ പൊതുമേഖല സ്ഥാപനങ്ങൾ വഴിയുള്ള നിക്ഷേപങ്ങളെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുവാനായി അന്നത്തെ ഇടതു സർക്കാർ തുടങ്ങിയ സ്ഥാപനം ആണ് KIIFB. തുടർന്ന് വന്ന സർക്കാരുകൾ ഇതിനെ അവഗണിച്ചെങ്കിലും 2016 ഇലെ ബജറ്റിൽ, തോമസ് ഐസക് , രൂപമാറ്റം വരുത്തി KIIFBയെ പുനരുജ്ജീവിക്കുവാൻ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചു. ഇത്തവണ KIIFB യുടെ റോൾ സർക്കാർ പ്രൊജെക്ടുകള്ക് വേണ്ട സാമ്പത്തീക സ്രോതസ് കണ്ടെത്തുക എന്നതായിരുന്നു. മുഖ്യമന്ത്രി ആണ് ഇതിന്റെ ചെയര്മാന് , ധനമന്ത്രി തോമസ് ഐസക് ഇതിന്റെ വൈസ് ചെയർമാനും , മുതിർന്ന ഉദ്യോഗസ്ഥരും മറ്റു വ്യക്തികളും അടങ്ങിയ ഒരു ഡയറക്ടർ ബോർഡും ഇതിനുണ്ട്, മുൻ ചീഫ് സെക്രട്ടറി Dr. കെ എം എബ്രഹാം ആണ് KIIFB യുടെ സിഇഒ.
സീഡ് ക്യാപിറ്റൽ എന്ന നിലയിൽ സർക്കാർ നൽകിയ ഏകദേശം 2500 കോടിയോളം വരുന്ന നിക്ഷേപം ഉപയോഗിച്ചാണ് കിഫ്‌ബി പ്രവർത്തനം ആരംഭിച്ചത്. മറ്റു വരുമാന സ്രോതസ്സുകൾ ഇല്ലാത്ത KIIFBക്കു, ഒരു വരുമാന സ്രോതസ്സായി സർക്കാർ കണ്ടെത്തിയത് സർക്കാരിന്റെ വരുമാന സ്രോതസ്സായ വാഹന നികുതിയുടെ ഒരു വിഹിതവും , പെട്രോൾ വിലയിന്മേൽ സംസ്ഥാന സർക്കാർ ചുമത്തിയ സെസും ആണ്, സർക്കാർ ഖജനാവിന്റെ വരുമാന സ്രോതസ്സായ വാഹനനികുതിയുടെ 50% ആണ് ഈ വര്ഷം മുതൽ KIIFB യിലേക്ക് വകമാറ്റപെടുക. ഇത് കൂടാതെ സർക്കാർ കിഫ്‌ബിക്കായി കണ്ടെത്തിയ മറ്റൊരു വരുമാന മാർഗം പൊതുമേഖലാ ബാങ്കുകളിൽ നിന്നും കടമെടുക്കുക എന്നതാണ്, ഇങ്ങനെ വരുത്തുന്ന കടത്തിനും അതിന്റെ പലിശക്കും KIIFBക്കായി ജാമ്യം നിൽക്കുന്നത് സർക്കാർ തന്നെ ആണ്. 2018ഇൽ വരുമാനത്തിനായി KIIFB പ്രവാസി ചിട്ടിയും നിക്ഷേപത്തിനായുള്ള പദ്ധതികളും ആരംഭിച്ചിരുന്നു.
5 വർഷങ്ങൾകൊണ്ട് KIIFB മൊത്തത്തിൽ 50,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തും എന്നും ഇതിനായി വരുത്തിവെക്കുന്ന ബാധ്യതകൾ തീർക്കുവാനായി, 2020 അവസാനത്തോടെ 30,000 കോടി മേൽ പറഞ്ഞ സ്രോതസ്സുകളിൽ നിന്നായി സമാഹരിക്കും എന്നും ആയിരുന്നു തോമസ് ഐസക്കിന്റെ അവകാശവാദം. ഇത്തരത്തിൽ 2030 ആകുമ്പോഴേക്കും കിഫ്ബി 98000 കോടിയിൽ അധികം സമാഹരിക്കും എന്നും തിരിച്ചടക്കണ്ടത് ഏകദേശം 90,000 കോടിയോളം മാത്രം ആണ് എന്നും ആണ് സർക്കാർ പറയുന്നത്. 50,000 കോടിയുടെ പദ്ധതികൾ നടത്തും എന്ന് പറഞ്ഞു ഏകദേശം 43500 കോടിയുടെ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം കൊടുക്കുവാൻ സാധിച്ചു ഏതാണ്ട് എങ്കിലും 7000 കോടിയുടെ പദ്ധതികൾ മാത്രം ആണ് പൂർത്തീകരിക്കുവാൻ സാധിച്ചത്, ഇതിനേക്കാൾ ഭയാനകമായ വിഷയം തിരിച്ചടവിനായി സമാഹരിക്കുവാൻ ലക്‌ഷ്യം വെച്ച അപ്രാപ്യമായ സഹസ്രകോടികളെ സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾ ആണ് . ഇത് മൊത്തത്തിൽ പിഴച്ചു എന്നതാണ് ഇന്നത്തെ കണക്കുകൾ നോക്കുമ്പോൾ മനസിലാകുന്നത്.
2020 അവസാനത്തോട് കൂടി പ്രവാസി ചിട്ടിയും നിക്ഷേപവും ചേർത്തുകൊണ്ട് 20,000 കോടി സമാഹരിക്കും എന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത് , വാഴപ്പഴത്തിൽ സൂചി കയറ്റുന്ന പോലെ നിസാരം എന്ന രീതിയിൽ അദ്ദേഹം അവതരിപ്പിച്ച ഈ ടാർഗെറ്റിന്റെ യാഥാർഥ്യം ഞെട്ടിപ്പിക്കുന്ന ഒന്നാണ്, 20,000 കോടി പിരിക്കുവാൻ ഉദ്ദേശിച്ച ഈ പദ്ധതികളിലൂടെ ആകെ സമാഹരിക്കുവാൻ കഴിഞ്ഞത് 605 കോടി മാത്രം ആണ്. 10,000 കോടി പിരിക്കുവാൻ ശ്രമിച്ച പ്രവാസി ചിട്ടിവഴി നേടിയ 143 കൊടിയും , മറ്റൊരു 10,000 കോടി പിരിക്കുവാൻ ഉദ്ദേശിച്ച പ്രവാസി നിക്ഷേപ പദ്ധതി വഴി നേടിയ 443 കോടിയും ചേർത്തുള്ള കണക്കാണ് ഇത്. ഇത് കൂടാതെ വാഹന നികുതിയുടെ ഒരു വിഹിതവും പെട്രോളിൻമേൽ അധികമായി സംസ്ഥാന സർക്കാർ ചുമത്തിയ സെസും ഉപയോഗിച്ച് സ്വരൂപിക്കാൻ ശ്രമിച്ച 10,000 കോടിയിൽ സ്വരൂപിക്കാൻ സാധിച്ചത് 2200 കോടിയും മാത്രം ആണ്. ഈ തുക മറിച്ചായിരുന്നു എങ്കിൽ സർക്കാർ ഖജനാവിനുള്ള വരുമാനം ആവേണ്ട തുക ആണ്. പൊതുമേഖലാ ബാങ്കുകളിൽ നിന്നും 3015 കൊടി ലോണും എടുത്തിട്ടുണ്ട്. ഇത്തരത്തിൽ 30,000 കോടി സമാഹരിക്കുവാൻ ശ്രമിച്ച സർക്കാർ ആകെ കൂടി സമാഹരിച്ചിരിക്കുന്നത് 3000 കോടിയിൽ താഴെ മാത്രം. കൂടെ ഒരു ലോണും.
വേറെയും ഉണ്ട് കിഫബിക്കു കടം, മസാല ബോണ്ടുകൾ വഴി കിഫ്‌ബി സമാഹരിച്ചിട്ടുള്ള 2150 കോടിയുടെ പലിശനിരക്ക് 9.72% ആണ്, ഇത് 5 വർഷത്തിന് ശേഷം 3195 കോടിയോളം രൂപ ആണ് തിരിച്ചടക്കണ്ടത്. ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പൊതുമേഖലാ ബാങ്കുകളിൽ നിന്നും KIIFB എടുത്തിട്ടുള്ള 3015 കൊടിയുടെ കടത്തിന്മേൽ, 8.95% മുതൽ 9.30 ശതമാനം വരെ ആണ് പലിശ. ഭാരതത്തിനക്കത്തുള്ള പൊതു മേഖലാ ബാങ്കുകളിൽ നിന്നും മസാല ബോണ്ടുകളേക്കാൾ കുറഞ്ഞ പലിശക്ക് പണം ലഭ്യമാണ് എന്നിരിക്കെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഉള്ള മസാല ബോണ്ടുകളുടെ ആവശ്യകത എന്തായിരുന്നു എന്നതും വ്യക്തമല്ല. 3000 കോടിയിൽ 1% അധിക പലിശ എന്നാൽ തന്നെ വർഷാവർഷം 30 കോടി രൂപ അനാവശ്യ നഷ്ടമാണ് എന്ന് ഓർമിപ്പിക്കട്ടെ. ഈ തുക നമ്മുടെ രാഷ്‌ട്രത്തിന് പുറത്തേക്ക് അനാവശ്യമായി ഒഴുകുകയാണ് എന്നുള്ളതും ഇവിടെ പ്രസക്തമാണ്. മേൽ പറഞ്ഞ കണക്കുകൾ വെച്ച് നോക്കിയാൽ 2030ഇൽ കീഫ്‌ബി യുടെ കടം വീട്ടുവാൻ വേണ്ട 90,000 കോടിയുടെ സ്ഥാനത്ത്, സർക്കാരിന് എല്ലാ ആനുകൂല്യങ്ങളും നൽകിയാൽ തന്നെ 15,000 കോടിയെങ്കിലും പിരിക്കുവാൻ സാധിക്കും എന്ന് ഉറപ്പു പറയുവാൻ സാധിക്കില്ല. പ്രത്യേകിച്ച് കിഫ്‌ബി പ്രധാന വരുമാന സ്രോതസ്സായി കാണുന്ന പ്രവാസികൾ കനത്ത സാമ്പത്തീക നഷ്ടത്തിലൂടെ കടന്നു പോകുന്നു എന്നത് ഈ പ്രശ്ഗ്ന്നതിന്റെ ഗുരുതരാവസ്ഥ ഇരട്ടിപ്പിക്കുന്നു.
കിഫ്‌ബി ഇപ്പൊ വരുമാനം ആയി ചൂണ്ടിക്കാണിക്കുന്ന വാഹന നികുതി സർക്കാർ ഖജനാവിന്റെ വരുമാന സ്രോതസ്സാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. കിഫ്‌ബി വരുത്തുന്ന കടബാധ്യതകൾക് ജാമ്യം നിൽക്കുന്നത് സംസ്ഥാന സർക്കാരാണ്. പ്രത്യേകിച്ച് യാതൊരു വരുമാനവും ഇല്ലാത്ത കിഫബിയുടെ കടം സംസ്ഥാനത്തിന് മേൽ നേരിട്ടുള്ള ബാധ്യത ആകും എന്നതിൽ സംശയം ഇല്ല, ഇത് മാത്രം അല്ല ബജറ്റിൽ നിന്നും സമർത്ഥമായി ഒളിചു വെച്ചിരിക്കുന്ന ഒന്നാണ് ഈ സഹസ്ര കോടികളുടെ കടത്തിന്റെ കണക്ക്, ഇതെ കാരണത്താൽ സഭയുടെ അംഗീകാരം ഇതിനു ലഭിച്ചതായി കണക്കാക്കുവാനും സാധ്യമല്ല. ഇത്തരത്തിൽ നിയമസഭയെ അറിയിക്കാതെ എടുത്തിരിക്കുന്ന ഈ വലിയ കടബാധ്യത ഭരണ ഘടനയുടെ ആർട്ടിക്കിൾ 293(1) ഇന്റെ ലംഘനമാണ്, ആർട്ടിക്കിൾ 293(3) പ്രകാരമാണ് കടം എടുക്കുന്നതിന്റെ പരമാവധി തുക നിശ്ചയിക്കപ്പെടേണ്ടത്. യാതൊരു വരുമാനവും ഇല്ലാത്ത, ലാഭം ഉണ്ടാക്കുന്ന പദ്ധതികളിൽ നിക്ഷേപം നടത്താത്ത കിഫ്‌ബി ഇത്തരത്തിൽ സംസ്ഥാന സർക്കാരിന് വൻ ബാധ്യയാണ് വരുത്തിവെക്കുന്നത് എന്നും തീർത്തും സുതാര്യമല്ലാത്ത ഈ ഏർപ്പാട് ഭരണഘടനാ ലംഘനം ആകുന്നത് എങ്ങനെ എല്ലാം ആണ് എന്നതും അക്കമിട്ടു വിവരിക്കുകയാണ് നിയമസഭ തള്ളിയ സിഎജി റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനങ്ങൾ വിദേശ കടം ലഭ്യമാക്കാൻ കേന്ദ്രത്തിന്റെ അനുവാദം വാങ്ങിയിരിക്കണം എന്നതാണ് നിയമം, ഇതില്ലാതെ അനാവശ്യമായി സംസ്ഥാനങ്ങൾ വിദേശത്തുനിന്നും കടം എടുക്കുവാൻ തുടങ്ങിയാൽ രാജ്യത്തിന് അതൊരു വലിയ ഒരു ബാധ്യതയായി തീരും എന്നതാണ് ഇതിന്റെ കാരണം. എന്നാൽ കിഫ്ബി ഇവിടെ ചെയ്തിരിക്കുന്നത് ഇത് സംസ്ഥാനത്തിനുള്ള കടം ആണ് എന്നത് മറച്ചുവെച്ചുകൊണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന സാമ്പത്തീക വിനിമയം എന്നപോലെ ചിത്രീകരിച്ചുകൊണ്ട് വിദേശ ബോണ്ട് മാർക്കറ്റുകളിൽ നിന്നും വൻതുക കടം എടുത്തു എന്നതാണ്, ഇത്തരത്തിൽ ആടിനെ പട്ടി ആയി ചിത്രീകരിക്കുന്നത് കൊണ്ട് വിദേശ സാമ്പത്തീക ചട്ടങ്ങൾ ബാധകം അല്ലാതാകുന്നില്ല എന്നതാണു കിഫ്ബിക്കു എതിരായി ഉയരുന്ന മറ്റൊരു പ്രധാന ആരോപണം. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ വില്പന നടത്തിയിട്ടുള്ള ബോണ്ടുകൾ വഴി ലഭ്യമാക്കിയിട്ടുള്ള ഈ കടം സാംസ്കാരിക, ഫിഷറീസ്, ടൂറിസം പദ്ധതികൾക്കായും വ്യാപകമായി ചിലവാക്കിയിട്ടുണ്ട് എന്ന് ED കണ്ടെത്തിയിരുന്നു. കിഫ്‌ബി ഈ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രകാശനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നേരിട്ടുള്ള വരുമാനം നൽകാത്ത പദ്ധതികൾക്ക് വേണ്ടി ഉയർന്ന പലിശക്ക് വിദേശ മാർക്കറ്റുകളിൽ നിന്നും കടമെടുത്ത തുക നിക്ഷേപിക്കുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമല്ല.
പല നിയമങ്ങളുടെയും, ഭരണഘടനയുടെയും വ്യക്തമായ ലംഘനം നടന്നു എന്ന് സിഎജി പറയുന്നതും, സുതാര്യമല്ലാത്ത പ്രവർത്തനത്തിന്റെയും, തിരിമറികളെയും സംബന്ധിച്ചുള്ള ED, ഇൻകം ടാക്സ് വിഭാഗങ്ങളുടെ അന്വേഷണവും രാഷ്‌ട്രീയം ആണ് എന്നതാണ് ഗവണ്മെന്റ് നിലപാട്, തുടക്കത്തിൽ ഫാസിസം എന്ന് പറഞ്ഞു ന്യായികരണ ക്യാപ്സ്യൂളുകൾ ഇറക്കിയിരുന്ന പോരാളി ഷാജിമാർ ഇന്ന് ഈ വിഷയത്തിൽ നിശബ്‍ദരാണ്, കിഫ്ബിയുടെ അമരക്കാരൻ ആയ തോമസ് ഐസക്കിന് സിപിഎം സീറ്റ് നിഷേധിച്ചു എന്നതും ശ്രദ്ധേയം ആണ്.
Comments