ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയം സൂപ്പർ പോരാട്ടങ്ങളിൽ ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ മുന്നേറിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്ററിനെ തോൽപ്പിച്ചു. ഷെഫ് യുണൈറ്റഡിനെ ലീഡ്‌സ് മുട്ടുകുത്തിച്ചു. ആഴ്‌സണലിനെതിരെ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.ഡിയാഗോ ജോട്ടയുടെ ഇരട്ടഗോളുകളാണ് ലിവർപൂളിന് കരുത്തായത്. 64, 82 മിനിറ്റുകളിലാണ് ജോട്ട ഗണ്ണേഴ്‌സിന്റെ വലകുലുക്കിയത്.
ആദ്യ ഗോൾ വീണ് നാല് മിനിറ്റിനകം സൂപ്പർ താരം മുഹമ്മദ് സലയുടെ ഗോൾ പിറന്നു. കളി തീരാൻ എട്ടു മിനിറ്റ് ബാക്കി നിൽക്കേയാണ് ജോട്ടയുടെ രണ്ടാം ഗോളും വീണത്. മികച്ച മുന്നേറ്റം നടത്തുന്ന ലെസ്റ്ററിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലീഗിലെ മുൻനിരക്കാരായ സിറ്റി തോൽപ്പിച്ചത്. 58-ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. ബെഞ്ചമിൻ മെൻഡിയാണ് ഗോളിനവകാശി. 74-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് രണ്ടാം ഗോളും നേടി.
മൂന്നാം മത്സരത്തിൽ ഷെഫ് യുണൈറ്റഡിനെ ലീഡ്‌സ് യുണൈറ്റഡ് തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. ജാക് ഹാരിസ ണിന്റെ ഗോളും ഫിൽ ജാഗിയേല്ക്കയുടെ സെൽഫ് ഗോളുമാണ് ലീഡ്‌സിന് 2-0ന്റെ ലീഡ് നൽകിയത്. ആദ്യ പകുതിയുടെ അധികസമയത്ത് ബെൻ ഓസ്‌ബോണാണ് ഷെഫിന്റെ ആശ്വാസ ഗോൾ നേടിയത്.
Comments