ബംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് വീട് പുറത്ത് നിന്ന് പൂട്ടി തീയിട്ട് ഗൃഹനാഥൻ. തീപിടുത്തത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നില അതീവ ഗുരുതരമായി ആശുപത്രിയിൽ തുടരുന്നു. കർണാടകയിലെ വീരാജ്പേട്ട മുകുടഗേരിയിൽ ഞായറാഴ്ചയാണ് സംഭവം. അൻപത് കാരനായ യെജവാര ഭോജ എന്നയാളാണ് വീടിന് തീയിട്ടത്.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പോലീസ് പറയുന്നു. ഭാര്യയും ബന്ധുക്കളും ഉറങ്ങിക്കിടക്കുമ്പോഴാണ് മദ്യ ലഹരിയിലായ ഇയാൾ വീടിന് തീയിടുന്നത്. ഭോജയും ഭാര്യ സീതയും തമ്മിലുള്ള വഴക്കാണ് ക്രൂരതയിൽ കലാശിച്ചത്. ഭാര്യ സീത, ബന്ധു ബേബി, പ്രാർഥന, വിശ്വാസ്, പ്രകാശ്, വിശ്വാസ് എന്നിവരാണ് മരിച്ചത്. ബന്ധുവായ മഞ്ജുവിന്റെ വീട്ടിലാണ് ഭോജ തീയിടുന്നത്. മരിച്ചവരിൽ മഞ്ജുവിന്റെ രണ്ട് മക്കളും ഉൾപ്പെടുന്നു. രണ്ട് പേർ ബന്ധുവിന്റേതും.
മഞ്ജുവിനേയും ബന്ധുവായ തോലേയുമാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. സംഭവ ദിവസം ഭാര്യയും ഭോജയും തമ്മിൽ വഴക്കുണ്ടായിരുന്നു. പ്രശ്നം പരിഹരിച്ച് എല്ലാവരും ഉറങ്ങുന്നതിനിടെ വീട് പുറത്തു നിന്ന് പൂട്ടി ഭോജ വീടിന് തീയിടുകയായിരുന്നു. വീടിന്റെ മേൽക്കൂര ഇളക്കി മാറ്റിയ ശേഷം അകത്തേയ്ക്ക് പെട്രോൾ ഒഴിച്ചാണ് വീടിന് തീയിട്ടത്. തീ പടർന്നു പിടിച്ചപ്പോൾ വീട്ടുകാർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയതിനാൽ രക്ഷപെടാൻ സാധിച്ചില്ല.
Comments