അഹമ്മദാബാദ് : ഗുജറാത്തിൽ ഭീകരാക്രമണങ്ങൾ നടത്താനുള്ള പാകിസ്താൻ ചാര സംഘടനയുടെ ശ്രമം തകർത്ത് ക്രൈംബ്രാഞ്ച്. പാക് ചാരസംഘടനയായ ഇന്റർ സർവ്വീസ് ഇന്റലിജൻസിന്റെ ഏജന്റുമാരെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂപേന്ദ്ര വൻസാര, അനിൽ ഖാതിക്, അങ്കിത് പാൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കലൂപൂരിൽ കടകൾക്ക് തീയിട്ട സംഭവത്തിലെ പ്രതികളാണ്.
അടുത്തിടെ സംസ്ഥാനത്തു നിന്നും ഐഎസ്ഐ ഏജന്റിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നുമാണ് മൂവർ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നിർണ്ണായക നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, നിയമവിരുദ്ധ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരവുമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഭീകരാക്രമണങ്ങൾ നടത്തി സമാധാന അന്തരീക്ഷം തകർക്കുന്നതിനായാണ് മൂന്ന് പേരും ഗുജറാത്തിൽ എത്തിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. പണത്തിന് വേണ്ടിയാണ് ഇവർ ചാരസംഘടനയുടെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്നത്. രാജ്യത്തെ ക്രമസമാധാന നിലയും, സമ്പദ് വ്യവസ്ഥയും തകർക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. കടകൾക്ക് തീയിടുന്നതിനായി ഐഎസ്ഐയിൽ നിന്നും ദുബായ് വഴി 1.5 ലക്ഷം രൂപ ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ മാസം 20 നാണ് മൂവർ സംഘം കടകൾക്ക് തീയിട്ടത്. ഇതുമായ് ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്. ഇവരുടെ വിശദാശംങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.
Comments