ലണ്ടൻ: മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ നടപടികൾ വിദേശരാജ്യങ്ങളിലും. സൈനിക ഭരണകൂടത്തിന്റെ തീരുമാനം അനുസരിച്ച് ജീവനക്കാർ നേരിട്ട് ലണ്ടനിലെ അംബാസഡറായ ക്യാവ് സ്വാർ മിന്നിനെയാണ് ഓഫീസിന് പുറത്താക്കി താഴിട്ട് പൂട്ടിയത്. മിന്നിന് പകരമായി ഉപപ്രതിനിധിയെ നിയമിച്ചതായും സൈനിക ഭരണകൂടം അറിയിച്ചിരിക്കുകയാണ്. തങ്ങൾക്ക് അനുകൂലമല്ലാത്ത എല്ലാ നയതന്ത്ര പ്രതിനിധികളേയും പുറത്താക്കുന്ന നടപടിയാണ് സൈനിക ഭരണകൂടം ആരംഭിച്ചിരിക്കുന്നത്.
ആങ് സാൻ സൂകിയെ അനുകൂലിച്ചുള്ള നിലപാടാണ് ക്യാവ് സ്വാർ മിൻ എടുത്തത്. ഇതാണ് സൈനിക ഭരണകൂടത്തിനെ ചൊടിപ്പിച്ചത്. തുടർന്ന് സൈന്യവുമായി ബന്ധമുള്ള ജീവനക്കാർ നേരിട്ട് അംബാസഡറോട് പദവി ഒഴിഞ്ഞ് ഓഫീസ് വിട്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തി സൈനിക ഭരണകൂടം ഫെബ്രുവരി ഒന്നിനാണ് ഭരണം പിടിച്ചത്. പത്തുവർഷങ്ങൾക്ക് ശേഷമാണ് ജനാധിപത്യത്തെ സൈന്യം നിരാകരിക്കുന്നത്. ജനകീയ പ്രക്ഷോഭത്തെ നിഷ്ക്കരുണം അടിച്ചമർത്തുന്ന സൈന്യം ഇതുവരെ 581 പേരെയാണ് വധിച്ചത്.
Comments