കൊച്ചി : ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയതത്.
ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും, നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഇഡിയുടെ ഹർജികളിലെ ആവശ്യം. സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പോലീസുദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ടാമതും കേസെടുത്തിരുന്നു.
നിലവിൽ ഈ രണ്ടു കേസുകളിന്മേലും ഹർജി പരിഗണിക്കുന്ന ഇന്ന് വരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹർജികൾ ജസ്റ്റിസ് വി. ജി അരുണിന്റെ ബഞ്ചാണ് പരിഗണിക്കുന്നത്.
Comments