ഡിസ്ക്ലെയ്മർ : പടത്തിൽ സ്വാഭാവികമായി വരുന്ന തെറികളൊക്കെ ചിലപ്പോൾ ഈ കുറിപ്പിലും വരാൻ സാദ്ധ്യതയുണ്ട്. മുൻകൂർ ക്ഷമാപണം.
പനച്ചേൽ കുട്ടപ്പൻ എന്ന towering figureന്റെ മകൻ തന്നെയാണോ ഇവൻ എന്ന് നമുക്ക് മാത്രമല്ല, പനച്ചേൽ കുട്ടപ്പന് തന്നെ തോന്നുന്ന മകനാണ് ജോജി. അതയാൾ പ്രകടിപ്പിക്കുന്നത് “ഒട്ടുപാലിനുണ്ടായവനെ” എന്ന് വിളിച്ചാണ്. ഇൻട്രോവേർട്ടും, ബലഹീനനുമായ ഒരാൾ തന്നെ ബുള്ളി ചെയ്യുന്ന വ്യക്തിയിൽ നിന്ന് രക്ഷപ്പെടുന്നത് അയാളെ പുകഴ്‌ത്തിയും, സ്വയം ഇകഴ്‌ത്തിയുമാണ്. ആദ്യസീനുകളിലൊന്നിൽത്തന്നെ ജോജി ചെയ്യുന്നതും അത് തന്നെയാണ്. നെഞ്ചിൽ കൈത്തലമമർത്തിപ്പിടിച്ച് ലോക്ക് ചെയ്യുന്ന അപ്പനോട് “വെയ്റ്റ് കൂടീട്ടുണ്ട് കേട്ടോ അപ്പാ, ഞാൻ താങ്ങുവേല” എന്ന് പറഞ്ഞാണയാൾ രക്ഷപ്പെടുന്നത്.
തന്നേക്കാൾ താഴ്ന്നവർ എന്ന് കരുതുന്നവരോട് മാത്രമേ ജോജി കഥയുടെ ഒരു ഘട്ടം വരെ സുപ്പീരിയർ ആവുന്നുള്ളൂ. ചേട്ടന്റെ മോൻ പോപ്പിയോടും, ചേടത്തിയമ്മ ബിൻസിയോടും. എന്നിട്ട് പോലും “ദേ ഈ ഇരിക്കുന്നതാണ് ഫ്രിഡ്ജ്, അകത്ത് വെള്ളം നിറച്ച് വെച്ചിട്ടുണ്ട്” എന്ന് ബിൻസി പറയുമ്പോൾ അയാൾ തകർന്നു പോവുന്നുണ്ട്.
” വണ്ടിയെറക്കെടാ മൈ…” എന്ന് ജോമോൻ പറയുമ്പോൾ പോലും, വയ്യാതെ കിടക്കുന്ന അപ്പനോട് അനുവാദം ചോദിക്കുന്ന ജോജിയിലെ സുപ്പീരിയോറിറ്റി കോംപ്ലക്സ് ഉണരുന്നത് പനച്ചേൽ കുട്ടപ്പൻ ആ വീട്ടിലില്ലാതിരുന്ന ദിവസങ്ങളിലാണ്. ഇൻഫീരിയോറിറ്റി കോംപ്ലക്സു കൊണ്ടൊരു കൂടാരമുണ്ടാക്കി അതിനുള്ളിൽ ജീവിക്കുന്നൊരു ദുർബലന് ആ കൂടാരത്തിനകത്ത് നിന്ന് പുറത്ത് വരാൻ കിട്ടുന്ന ആദ്യത്തെ ചാൻസാണ് അപ്പന്റെ വീഴ്ച. ഇതുവരെ അടിച്ചമർത്തപ്പെട്ട തന്റെ ജീവിതം നോർമൽസിയിലേക്ക് കൊണ്ടുവരാറായോ എന്ന് പരിശോധിക്കുന്ന ടെസ്റ്റാണ്, തളർന്നു കിടക്കുന്ന അപ്പന്റെ കയ്യെടുത്ത് പിടിച്ച ശേഷം വിട്ടു നോക്കുന്നത്. അവിടുന്നങ്ങോട്ട് അതു വരെ ജീവിതവും, വ്യക്തിത്വവും, അസ്ഥിത്വവും അടിച്ചമർത്തപ്പെട്ടവൻ അതു വരെ തന്നെക്കാൾ ശക്തരെന്ന് സ്വയം കരുതിയിരുന്നവരെത്തന്നെ അടിച്ചമർത്തുന്ന, ഭയപ്പെടുത്തുന്ന കാഴ്ചയാണ് ജോജി എന്ന സിനിമ.
ഫഹദിനേക്കാൾ ഈ സിനിമയിൽ എന്നെ വിസ്മയിപ്പിച്ചത് മറ്റു ചിലരാണ്. മൂന്ന് വ്യത്യസ്ത കള്ളികളിൽ വെയ്‌ക്കാവുന്ന മൂന്ന് സിനിമകളെടുത്ത ദിലീഷ് പോത്തൻ, അങ്ങേയറ്റം മൈന്യൂട്ട് ഡീറ്റെയ്ലിംഗ് പോലും എഴുത്തിൽ കൊണ്ടു വന്ന ശ്യാം, പലയിടങ്ങളിലും തിലകൻ സാറിനെ ഓർമ്മിപ്പിച്ച ഷമ്മിച്ചേട്ടൻ, ഉണ്ണിമായ, ബേസിൽ, ഇതിനെല്ലാം പുറമേ പനച്ചേൽ കുട്ടപ്പൻ, ജോമോൻ എന്ന അച്ഛനും മകനും. വളരെ strong bonding ഉള്ള അച്ഛനോടും, മകനോടും അങ്ങനെയൊരു മകന് തോന്നിയ ഇഷ്ടം എന്നതിനപ്പുറം, ഗുണ്ടാ വേഷങ്ങളിലൊതുങ്ങി, ഇടി കൊള്ളാൻ മാത്രം വിധിക്കപ്പെട്ടിരുന്ന ബാബുരാജ്, പി. എൻ സണ്ണി എന്നിവരിൽ ഇത്രയും കാലിബറുണ്ട് എന്ന് മനസിലാക്കിത്തന്ന സിനിമയാണ് ജോജി.
(ഇഷ്ടം തോന്നിയത് പക്ഷേ ആ bonding കൊണ്ട് തന്നെയാണ് ട്ടോ അത് വേറെ കാര്യം.)
മലയാളി പല പല അർത്ഥങ്ങളിലുപയോഗിക്കുന്ന “മൈ…” എന്ന വിളി കൃത്യം contextകളിൽ ഉപയോഗിച്ച ഒരു സിനിമയാണിത്. കുടുംബപ്രേക്ഷകർ ഇനി മുതൽ സ്വയം അഡ്ജസ്റ്റ് ചെയ്യേണ്ട ഒരു ന്യൂ നോർമൽ കൂടിയായിരിക്കും ഇത്. “ഒന്ന് പൊക്കിപ്പിടിക്കെടാ മായീരേ” എന്ന് കുട്ടപ്പൻ പറയുമ്പോൾ ആ ഒരൊറ്റ ഡയലോഗ് കൊണ്ട് അയാളിലെ authoritativenessഉം, താൻപോരിമയും സിനിമ കാണുന്നവന് കിട്ടും. “വണ്ടിയെടുക്കെടാ മൈ…” എന്ന് ജോമോൻ വിളിച്ചു പറയുമ്പോൾ കേൾക്കുന്നത് അപ്പനോടുള്ള സ്നേഹവും, പരിഭ്രമവുമാണ്. “എന്നാ മൈ…, ഞാനങ്ങനെ വല്ലോം പറഞ്ഞോ” എന്ന് ജയ്സൺ ജോജിയോട് ചോദിക്കുമ്പോൾ അവിടെ കരുതലാണ് കേൾക്കുന്നത്. “ഇറങ്ങിപ്പോടാ മൈ…” എന്ന് ജോജി അവസാനം അലറുമ്പോൾ അത് വലയിൽ കുടുങ്ങിയവന്റെ നിസ്സഹായതയാണ്. ആവശ്യത്തിനും, അനാവശ്യത്തിനുമൊക്കെ ആ വാക്കുപയോഗിക്കുന്ന മലയാളിക്ക് കൃത്യമായി അതിലെ ഇമോഷൻ റിലേറ്റ് ചെയ്യാൻ പറ്റും എന്നുള്ളപ്പോൾത്തന്നെ ആമേനിലെ പോലെ തെറി പറയാൻ വേണ്ടി തെറി പറയുന്നില്ല, അത് വളരെ organic ആയാണ് വരുന്നത് എന്ന് കൂടിയുണ്ട്.
സമൂഹം കൊലപ്പെടുത്തിയ ആത്മാക്കളുടെ കഥയാണ് ജോജി. അതുകൊണ്ടുതന്നെ ജോമോൻ പറയുന്ന ഒറ്റ ഡയലോഗാണ് ഈ സിനിമ.
“സൊസൈറ്റി ഒരു മൈ….നാണ്”
ഈ വർഷത്തെ മികച്ച കാഴ്ചാനുഭവങ്ങളിലൊന്ന്!
Comments