ആലപ്പുഴ : തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചികിത്സ കിട്ടാതെ ചെരിഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ആനയ്ക്ക് മതിയായ ചികിത്സ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. നടപടിയെടുക്കുന്നത് വരെ ആനയുടെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്നുള്ള നിലപാടിലാണ് ആനപ്രേമികൾ. ദേവസ്വം അസി.കമ്മീഷണറുടെ ഓഫീസും ഭക്തർ ഉപരോധിച്ചു.
ആന ചരിഞ്ഞ ശേഷവും ക്ഷേത്രത്തിൽ പൂജ തുടർന്നതും വിജയകൃഷ്ണന് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതുമാണ് ഭക്തരുടെ പ്രതിഷേധത്തിന് കാരണം. കാലിൽ ആഴത്തിലേറ്റ മുറിവ് ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണനെ നിരവധി ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരുന്നു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് കൊണ്ടുപോയത്. ആനയ്ക്ക് ചികിത്സ നൽകണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകളും ആനപ്രേമികളുടെ കൂട്ടായ്മയും നിരവധി തവണ ദേവസ്വം ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല.
ജനുവരി മാസത്തിൽ അമ്പലപ്പുഴയിൽ നിന്നും എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ എത്തിച്ചത്. ഗുരുതര മുറിവുകളോടെ ഹരിപ്പാട് ആയിരുന്ന ആനയെ അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നായിരുന്നു തിരികെ അമ്പലപ്പുഴയിൽ എത്തിച്ചത്. ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Comments