സമുദ്രോപരിതലത്തിലെ ചൂട് ഇരട്ടിയായി വർധിച്ചുവെന്ന് പഠന റിപ്പോർട്ടുകൾ. ഇതേ തുടർന്ന് മത്സ്യങ്ങളും കടൽജീവികളും തങ്ങളുടെ വാസസ്ഥലം മാറ്റുന്നതായി റിപ്പോർട്ടുകൾ . മധ്യരേഖ പ്രദേശങ്ങളിൽ നിന്ന് എല്ലാത്തരം ജീവജാലങ്ങളും മറ്റിടങ്ങളിലേക്ക് മാറുന്നതായാണ് പഠന റിപ്പോർട്ട് .
ആഗോള താപനം മൂലം മധ്യരേഖ പ്രദേശത്ത് മത്സ്യങ്ങളുടെ എണ്ണം കുറയുകയും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 1950 മുതൽ മത്സ്യ സമ്പത്ത് വർദ്ധിക്കുകയും ചെയ്തു. 48,661 കടൽ ജീവി ഇനങ്ങളാണ് ഇത്തരത്തിൽ ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ എത്തിയത് . ഇതിൽ മത്സ്യങ്ങളും , മറ്റ് ജീവികളും ഉൾപ്പെടുന്നു
ഓക് ലാൻഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷണ ഫലങ്ങൾ കാണിക്കുന്നത് കടലിന്റെ ഉപരി തലത്തിൽ കാണുന്ന ജീവികളും ,മത്സ്യങ്ങളും വടക്കൻ അർദ്ധഗോളത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ്. ഈ ഭാഗത്ത് ചൂട് കുറവായതാണ് ഇതിനു കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു .
മുൻപ് ഉഷ്ണമേഖലാ പ്രദേശങ്ങൾ മത്സ്യ സമ്പത്ത് വർദ്ധിക്കുന്നതിന് അനുയോജ്യമായ താപനിലയിലായിരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇപ്പോൾ പല ജീവജാലങ്ങൾക്കും ജീവിക്കാൻ പറ്റുന്ന അനുകൂല അവസ്ഥയിലല്ലെന്നും ന്യൂസീലൻഡിലെ ഓക്‌ലൻഡ് സർവകലാശാലയിലെ ഡോ. ചയ്യാ ചൗധര്യായുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തി .
2000 മുതൽ 2010 വരെ സർവകലാശാല പ്രൊഫസർ മാർക്ക് കോസ്റ്റെല്ലോയുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ ലോക ഡാറ്റാബേസായ ഓഷ്യൻ ബയോഡൈവേഴ്‌സിറ്റി ഇൻഫർമേഷൻ സിസ്റ്റത്തിൽ (ഒബിസ്) നിന്നാണ് ചയ്യാ ചൗധരി കൂടുതൽ വിവരങ്ങൾ പഠനത്തിനു വിധേയമാക്കിയത് .
കാർബൺ ഡയോക്സൈഡിന്റെ അളവ് അമിതമാകുമ്പോൾ കടൽവെള്ളവുമായി ചേർന്നു കാർബോണിക് ആസിഡ് രൂപപ്പെടും. ഇങ്ങനെ കടൽ അമ്ലമയമാകുന്നതു മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കും. കടലിൽ 100 വർഷത്തിനുള്ളിൽ 0.6 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയെങ്കിൽ കഴിഞ്ഞ 50 വർഷം കൊണ്ട് അത് ഇരട്ടിയായി .
കാറ്റിന്റെ ഗതിയിലും തിരമാലയുടെ ഉയരത്തിലും ശക്തിയിലുമുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യസമ്പത്തിനെ മാത്രമല്ല, തീരസുരക്ഷയെയും ബാധിക്കുന്നു. 50 വർഷത്തിനിടയിൽ കടലിൽ ലവണാംശം 4 ശതമാനം കൂടിയപ്പോൾ പിഎച്ച് മൂല്യം 0.1 കുറഞ്ഞു. ഓക്സിജന്റെ അഭാവവും മത്സ്യസമ്പത്തിനു ദോഷമാണ്.
133 ഇനം മത്സ്യങ്ങളെക്കുറിച്ചു സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ചുറ്റികത്തലയൻ ഇനത്തിൽപ്പെട്ട സ്രാവ്, ചീലാവ്, ഏട്ട, പാമ്പാട, ശംഖ് തുടങ്ങിയവയുടെ നിലനിൽപ് ഭീഷണിയിലാണെന്നു കണ്ടെത്തിയിരുന്നു.
Comments