ആലപ്പുഴ: തപാൽ വോട്ടിലും വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പുണ്ട്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്ക് കാരണമായേക്കാം. തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ച ചെന്നിത്തല അഞ്ച് നിർദ്ദേശങ്ങൾ അടങ്ങിയ പരാതിയും കൈമാറി.
പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് ഓഫീസ് വിലാസത്തിലും വീട്ടിലെ വിലാസത്തിലും വീണ്ടും ബാലറ്റുകൾ വരുന്നു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. വോട്ടർപട്ടികയിൽ ഇവരെ മാർക്ക് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്യോഗസ്ഥർ രണ്ടാമത് ചെയ്ത വോട്ടുകൾ എണ്ണരുതെന്ന് നിർദ്ദേശം നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്റ്റൽ ബാലറ്റ് അയക്കുന്നതിന് മുൻപ് അവർ നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് വീണ്ടും തപാൽ വോട്ട് അയച്ചുകൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം. എത്ര ബാലറ്റ് യൂണിറ്റ് പ്രിന്റ് ചെയ്തു ഇനി ബാക്കി എത്ര എന്ന കണക്കും പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
80 വയസ് കഴിഞ്ഞവരുടെ വോട്ടുകൾ വീട്ടിലെത്തി ശേഖരിച്ചതിനെ പറ്റിയും പരാതിയുണ്ടെന്ന് ചെന്നിത്തല അറിയിച്ചു. നടപടി ക്രമങ്ങൾ പലയിടത്തും അട്ടിമറിയ്‌ക്കപ്പെട്ടു. ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ വോട്ട് കളക്ട് ചെയ്യുന്നതിന് നിയോഗിച്ചത്. അവർ വ്യാപകമായി കൃത്രിമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
Comments