ചെന്നൈ: ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്. 160 റൺസ് വിജയലക്ഷ്യവുമായി മുംബെെ ഇന്ത്യൻസിനെതിരെ ബാറ്റിംഗിനിറങ്ങിയ ചലഞ്ചേഴ്സ് രണ്ട് വിക്കറ്റ് ബാക്കി നിൽക്കെയാണ് വിജയം കണ്ടത്. 27 പന്തുകളിൽ നിന്ന് 48 റൺസ് നേടിയ ഡി വില്ലിയേഴ്സിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് റോയൽ ചലഞ്ചേഴ്സിനെ തുണച്ചത്.
അഞ്ച് വിക്കറ്റുകൾ നേടി ബൗളിംഗിൽ തിളങ്ങിയ ഹർഷൽ പട്ടേലാണ് അവസാന പന്തിൽ സിംഗിൾ നേടി മുംബൈയിൽ നിന്നും വിജയം തട്ടിപ്പറിച്ചെടുത്തത്.
ബാറ്റിംഗിനിറങ്ങിയ മുംബെെ 9 വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസ് എടുത്തത്. നാല് ഓവറുകളിൽ 27 റൺസ് മാത്രം വഴങ്ങിയാണ് ഹർഷൽ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്. റൺ അടിച്ചുകൂട്ടേണ്ട ഇരുപതാം ഓവറിൽ ഹർഷൽ മുംബൈയുടെ നാല് ബാറ്റ്സ്മാൻമാരെയാണ് പവലിയനിലേക്ക് മടക്കിയത്. ആ ഓവറിൽ ഒറ്റ റൺസ് മാത്രമാണ് മുംബെെയ്‌ക്ക് നേടാനായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 106 എന്ന നിലയിലായിരുന്നു. പതിനെട്ടാം ഓവറിൽ 15 റൺസാണ് ഡി വില്ലിയേഴ്സ് അടിച്ചു കൂട്ടിയത്.
Comments