തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കാരണവർക്ക് എന്തും ആകാമെന്ന നിലപാടാണൊ മുഖ്യമന്ത്രിക്കെന്ന് മുരളീധരൻ ചോദിച്ചു. കൊറോണ ബാധിതനായ ആൾ ആശുപത്രിയിൽ വരുമ്പോഴും, ആശുപത്രി വിടുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതൽ മുഖ്യമന്ത്രി പാലിച്ചിട്ടില്ല. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇതിന് മറുപടി പറയണമെന്നും മുരളീധരൻ പറഞ്ഞു.
ഗുരുതരമായ പിഴവാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുരളീധരൻ പറയുന്നു. ഏപ്രിൽ നാലിന് മുഖ്യമന്ത്രിക്ക് കൊറോണ ബാധിച്ചെന്നാണ് മെഡിക്കൽ കോളേജ് അറിയിച്ചത്. രോഗബാധിതനായ ആൾ ഏപ്രിൽ നാലിന് റോഡ് ഷോയും നടത്തി. ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. കൊറോണ രോഗബാധ കൂടിയിരിക്കുന്ന സാഹചര്യത്തിൽ സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.ടി ജലീലിന്റെ രാജിയിലും മുരളീധരൻ പ്രതികരിച്ചു. ബന്ധു നിയമനത്തിൽ കെടി ജലീലിന് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതാണ്. എന്തുകൊണ്ട് കെടി ജലീലിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ തയ്യാറായില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണം. അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയും കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണിത്. കേരളത്തിൽ വിജിലൻസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ കേന്ദ്ര ഏജൻസികൾക്ക് പിറകെയാണ്. മുഖ്യമന്ത്രിയെ നിയമപരമായി നേരിടുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
Comments