ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ. ഗ്ലെൻ മാക്‌സ് വെല്ലിന്റെയും (49 പന്തിൽ നിന്ന് 78 റൺസ്) എബി ഡിവില്ലിയേഴ്‌സിന്റെയും (36 പന്തിൽ നിന്ന് പുറത്താകാതെ 76) തകർപ്പൻ പ്രകടനത്തിന്റെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബാംഗളൂരു 204 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം 20 ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ ഒതുങ്ങി.
ബംഗളൂരുവിനായി കൈൽ ജാമിസൺ 3 വിക്കറ്റുകളും ചാഹലും ഹർഷാൽ പട്ടേലും രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി. കൊൽക്കത്ത നിരയിൽ ശുഭ്മാൻ ഗിൽ തകർപ്പൻ അടിയുടെ സൂചനകൾ തുടക്കത്തിൽ നൽകിയിരുന്നു. 9 പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം 21 റൺസാണ് ഗിൽ നേടിയത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ ജാമിസൺ ഗില്ലിനെ പവലിയനിലേക്ക് മടക്കി.
പിന്നാലെയെത്തിയ രാഹുൽ ത്രിപാഠിയും വമ്പൻ വെടിക്കെട്ടിന്റെ സൂചന നൽകിയെങ്കിലും അഞ്ച് ഫോറുകൾ സഹിതം 25 റൺസെടുത്ത് വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തി മടങ്ങി. നായകൻ ഇയോൺ മോർഗന്റെ സംഭാവന 29 റൺസിൽ ഒതുങ്ങി. ആന്ദ്രെ റസൽ 31 റൺസിനും ഷാക്കിബ് അൽ ഹസൻ 26 റൺസിനും പുറത്തായി.
ബംഗളൂരു നായകൻ വിരാട് കൊഹ്്‌ലിക്കും ബാറ്റിംഗിൽ തിളങ്ങാനായില്ല. അഞ്ച് റൺസിനാണ് കൊഹ്ലി പുറത്തായത്. ഈ വിജയത്തോടെ ഇതുവരെ കളിച്ച മൂന്ന് കളികളും ജയിച്ച് ആറ് പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയിൽ മേധാവിത്വം നേടി.
Comments