ന്യൂഡൽഹി: ഇന്ത്യ-ജപ്പാൻ നയതന്ത്ര പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകായ്ച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സാമ്പത്തികം, പ്രതിരോധം, സാങ്കേതികവിദ്യ, ഹരിത ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്ന നിർണായക തീരുമാനങ്ങളാണ് കൈക്കൊണ്ടത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ 10 ട്രില്യൺ യെൻ നിക്ഷേപം ലക്ഷ്യമിട്ട് മുന്നോട്ടുപോകാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ നിക്ഷേപം, വ്യവസായം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം, ശുദ്ധ ഊർജ്ജം തുടങ്ങിയ മേഖലകളിൽ 120-ഓളം കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. 17 തന്ത്രപ്രധാന മേഖലകളിൽ ജപ്പാൻ വൻ നിക്ഷേപത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു.
ചർച്ചകൾക്കിടെ ജപ്പാൻ പ്രധാനമന്ത്രി സനായെ തകായ്ച്ചി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വലിയേട്ടൻ” എന്ന് വിശേഷിപ്പിച്ചപ്പോൾ, മോദി സനായെയെ “എന്റെ അനിയത്തി” എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ഇരു നേതാക്കളുടെയും ആത്മബന്ധം വ്യക്തമാക്കുന്നതാണ് അഭിസംബോധന.
ഹരിത ഊർജ്ജ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഗ്രീൻ ഹൈഡ്രജൻ, ആണവോർജ്ജം, ബയോഗ്യാസ്, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവയിൽ സംയുക്ത പദ്ധതികൾ നടപ്പാക്കും. രാജ്യത്ത് 1,000 ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിലും ജപ്പാൻ സഹകരിക്കും.
ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും ഊർജ്ജ പ്രതിസന്ധികളും നേരിടാൻ ഇന്ത്യയും ജപ്പാനും സംയുക്ത ഊർജ്ജ സുരക്ഷാ പദ്ധതിക്ക് രൂപം നൽകും. ആഗോള ക്ലീൻ എനർജി രംഗത്ത് ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്നും, ഹരിത ഊർജ്ജ വിപ്ലവത്തിന് ഇന്ത്യയും ജപ്പാനും ഒരുമിച്ച് നേതൃത്വം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അന്താരാഷ്‌ട്ര ഊർജ്ജ രംഗത്ത് ഇന്ത്യയ്‌ക്ക് വലിയ പിന്തുണയും ജപ്പാൻ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര ഊർജ്ജ ഏജൻസിയിലെ (IEA) പൂർണ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ജപ്പാൻ പിന്തുണ നൽകുമെന്നും ജപ്പാൻ പ്രധാനമന്ത്രി വ്യക്തമാക്കി.
നിക്ഷേപം, ഇന്നൊവേഷൻ, സാങ്കേതിക സഹകരണം എന്നിവയിലൂടെ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സുരക്ഷയും വളർച്ചയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു. ‘വികസിത ഭാരത് 2047’ എന്ന ഇന്ത്യയുടെ ദീർഘകാല വികസന കാഴ്ചപ്പാടിന് ജപ്പാന്റെ പൂർണ പിന്തുണയും സനായെ തകായ്ച്ചി പ്രഖ്യാപിച്ചു.
അടുത്ത വർഷം ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജപ്പാൻ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചതായും ജപ്പാൻ പ്രധാനമന്ത്രി അറിയിച്ചു.















