ഛണ്ഡീഗഡ് : പഞ്ചാബിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ പിടികൂടി. പാകിസ്താൻ ഭാഗത്തു നിന്നും അന്താരാഷ്ട്ര അതിർത്തി കടന്നെത്തിയ പ്രാവിനെയാണ് പിടികൂടിയത്. സംഭവത്തിൽ പഞ്ചാബ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
റോറൻവാല അതിർത്തി പോസ്റ്റിൽ നിന്നാണ് പ്രാവിനെ പിടിച്ചത്. കാവൽ നിൽക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കറുപ്പും വെളുപ്പും നിറത്തിലുള്ള പ്രാവ് പറന്നുവരികയായിരുന്നു. പ്രാവിന്റെ കാലിൽ പേപ്പർ കെട്ടിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഉടനെ വിവരം പോസ്റ്റ് കമാൻഡർ ഓംപാൽ സിംഗിനെ അറിയിച്ചു.
പ്രാവിന്റെ പക്കൽ നിന്നും കണ്ടെടുത്ത പേപ്പറിൽ സംഖ്യകളാണ് എഴുതിയിരിക്കുന്നത് എന്നാണ് വിവരം. ഇത് അധികൃതർ വിശദമായി പരിശോധിക്കുകയാണ്. പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച പ്രാവാണ് പിടിയിലായതെന്നാണ് സംശയിക്കുന്നത്.
അടുത്തിടെ ജമ്മു കശ്മീരിൽ നിന്നും അതിർത്തി കടന്നെത്തിയ പ്രാവിനെ പിടികൂടിയിരുന്നു.
Comments