ഭോപ്പാൽ : മെയ് 1 മുതൽ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി കൊറോണ വാക്സിൻ നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
നേരത്തെ ഉത്തർപ്രദേശ് സർക്കാരും അസം സർക്കാരും ജനങ്ങൾക്ക് സൗജന്യമായി കൊറോണ വാക്സിൻ നൽകുമെന്ന് അറിയിച്ചിരുന്നു. മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊറോണ വാക്സിൻ നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മദ്ധ്യപ്രദേശും നിർണായക തീരുമാനം സ്വീകരിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും സംസ്ഥാനത്ത് സൗജന്യ വാക്സിൻ ഉറപ്പ് വരുത്തുമെന്ന് അറിയിച്ചു.
മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് നടത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനായി കൊറോണ പ്രതിരോധ വാക്സിന്റെ ഉൽപ്പാദനവും വർദ്ധിപ്പിച്ചിരിക്കുകയാണ്. വാക്സിൻ നിർമ്മാതാക്കൾക്ക് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി 4500 കോടി രൂപ ധനസഹായം നൽകുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ വാക്സിൻ സൗജന്യമായി നൽകണമെന്ന ആവശ്യവുമായാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
Comments