എറണാകുളം: കൂടുതൽ കൊറോണ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കാൻ വിവിധ ക്ഷേത്ര സംഘടനകളും, ട്രസ്റ്റുകളും സ്കൂളുകളും ആരാധനാലയങ്ങളും മുന്നോട്ട് വരണമെന്ന് നിർദ്ദേശിച്ച് ആർ.എസ്.എസ്. കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പലർക്കും കൃത്യമായ ചികിത്സ ലഭിക്കുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകർക്ക് നിർദ്ദേശവുമായി ആർ.എസ്.എസ് രംഗത്തെത്തിയത്.
സേവാഭാരതിയുമായി സഹകരിച്ച് കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും, നിരീക്ഷണ കേന്ദ്രങ്ങളും ആരംഭിക്കാൻ മുന്നോട്ട് വരണമെന്നാണ് അഭ്യർത്ഥന. ഇതിന് ആരോഗ്യവകുപ്പിന്റെ സഹായവും വേണം. സ്‌കൂളുകൾ കണ്ടെത്തി അത്യാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങി പരമാവധി സൗകര്യങ്ങൾ ഒരുക്കണം.
വേണ്ടത്ര ജാഗ്രത പുലർത്തിയാൽ വൈറസ് വ്യാപനം തടയാം. കെയർ സെന്ററുകൾക്ക് പുറത്തും ധാരാളം സേവനപ്രവർത്തനങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഹെൽപ് ഡസ്‌കുകൾ ആരംഭിക്കം. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നും ആർ.എസ്.എസിന്റെ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
മെയ് ഒന്നിന് 18 വയസ്സു പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിക്കും. ഇതിനുള്ള സൗകര്യം ഒരുക്കണം. വാക്‌സിൻ എടുത്താൽ 60 ദിവസത്തേക്ക് രക്തം ദാനം ചെയ്യാൻ സാധിക്കില്ല. അതിനാൽ വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുൻപ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരന്റെ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
Comments