ന്യൂയോർക്ക് : കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയിരിക്കുകയാണ് രാജ്യങ്ങൾ. ജനങ്ങൾ എത്രയും വേഗം വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകാൻ ഭരണകൂടങ്ങൾ നിർദ്ദേശിക്കുന്നു. എന്നാൽ ചിലർ ഇതിനോട് വിമുഖത പ്രകടപ്പിക്കുന്നുണ്ട്. അത്തരക്കാരെ പാട്ടിലാക്കാൻ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ന്യൂജേഴ്‌സിയിലെ ഗവർണർ. വാക്‌സിനെടുക്കുന്ന ന്യൂജേഴ്‌സിക്കാർക്ക് സൗജന്യമായി ബിയർ നൽകുമെന്നാണ് ഗവർണർ മിൽ മർഫിയുടെ പ്രഖ്യാപനം.
ഷോട്ട് ബിയർ എന്ന പേരിലാണ് ന്യൂജേഴ്‌സി പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 21 വയസ്സിന് മുകളിൽ പ്രായമുള്ള ന്യൂജേഴ്‌സി പൗരന്മാർക്കാണ് ബിയർ ലഭിക്കുക. മെയ് മാസം വരെ മാത്രമാണ് ഈ ആനുകൂല്യം. മെയ് മാസത്തിനുള്ളിൽ വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നാണ് നിബന്ധന. വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന കാർഡുമായി പദ്ധതിയിൽ പങ്കാളികളായ ബിയർ ഷോപ്പിലേക്ക് ചെന്നാൽ ബിയർ ലഭിക്കും. ഒരു മാസത്തിനുള്ളിൽ പരമാവധിപേരിലേക്ക് വാക്‌സിൻ എത്തിക്കാൻ ഈ പദ്ധതിയ്‌ക്ക് കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ജൂൺ 30 ന് മുൻപായി 4.7 ദശലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് മിൽ മർഫി വ്യക്തമാക്കി. എല്ലാ മേഖലകളിലും വാക്‌സിൻ എത്തിക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. വാക്‌സിൻ സ്വീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നവരെ മതനേതൃത്വവുമായി ചേർന്ന് ബോധവത്കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. വാക്‌സിനേഷൻ ആരംഭിച്ചത് മുതൽ ന്യൂജേഴ്‌സിയിൽ 37 ശതമാനം ആളുകളാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.
Comments