കൊല്ലം: ഗ്രൂപ്പ് യോഗം ചേരുകയും തോൽവിയെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾക്കെതിരേ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പരസ്യമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നേതാക്കളുടെ പ്രവർത്തിയെ യുഡിഎഫ് കക്ഷി നേതാവ് കൂടിയായ ഷിബു ബേബി ജോൺ വിമർശിച്ചത്.
ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന് ഷിബു ബേബി ജോൺ ചോദിച്ചു.
മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ ‘എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്. അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഷിബു ബേബി ജോൺ വിമർശിക്കുന്നു.
നേരത്തെ ചവറയിൽ ഒറ്റ യുഡിഎഫ് പ്രവർത്തകനും തന്നെ വഞ്ചിച്ചിട്ടില്ലെന്ന് തന്റേടത്തോടെ പറയാൻ കഴിയുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞിരുന്നു. ഒരൊറ്റമനസോടെ രാപ്പകൽ അധ്വാനിച്ച ആയിരകണക്കിന് വരുന്ന കോൺഗ്രസിന്റെയും ആർ.എസ്.പിയുടെയും ലീഗിന്റെയും നേതാക്കന്മാരോടും പ്രവർത്തകരോടുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടിട്ട പോസ്റ്റിലായിരുന്നു ഷിബു ബേബി ജോൺ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രവർത്തിയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
രാവിലെ ആര്യാടൻ മുഹമ്മദിന്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേർന്നത്. ഉമ്മൻചാണ്ടി, ബെന്നി ബഹനാൻ, കെ ബാബു, എംഎം ഹസൻ, തമ്പാനൂർ രവി തുടങ്ങിയവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. എന്നാൽ ഗ്രൂപ്പ് യോഗം ചേർന്നതല്ലെന്നും ആര്യാടൻ മുഹമ്മദിന്റെ ആരോഗ്യനില അന്വേഷിക്കാൻ എത്തിയതാണെന്നും നേതാക്കൾ പിന്നീട് വിശദീകരിച്ചിരുന്നു.
Comments