കൊച്ചി: ദീർഘദൂര സർവ്വീസുകൾ ഉൾപ്പെടെ കേരളത്തിൽ ഓടുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കി. ഇതോടെ 62 ട്രെയിൻ സർവ്വീസുകളാണ് രണ്ടാഴ്ചയിൽ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് റദ്ദാക്കൽ. പരശുറാം, മലബാർ എക്സ്പ്രെസ്, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവ്വീസ് നടത്തുന്നത്.
തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് തീവണ്ടികൾ, മംഗലാപുരം- ചെന്നൈ, എണറാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട്-എക്സ്പ്രസ്, എണറാകുളം – ഷൊർണൂർ, എണറാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവ്വീസുകളും നിർത്തിവച്ചിട്ടുണ്ട്.
സർവ്വീസുകൾ നിർത്തിവെയ്ക്കാനുള്ള തീരുമാനത്തിന് ലോക്ഡൗണുമായും ബന്ധമില്ലെന്നും യാത്രക്കാരുടെ എണ്ണം കുറഞ്ഞത് പരിഗണിച്ചാണ് നടപടിയെന്നും നേരത്തെ ട്രെയിൻ സർവ്വീസുകൾ നിർത്തിവെച്ചപ്പോൾ റെയിൽവേ അറിയിച്ചിരുന്നു. കണ്ണൂർ-ജനശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദ്ദീൻ -തിരുവനന്തപുരം വീക്കിലി തുടങ്ങിയവയാണ് നേരത്തെ റദ്ദാക്കിയത്.
Comments