ഉയിരും ജീവിതവും കൊടുത്ത കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന കമ്മ്യൂണിസ്റ്റ് വനിത യാത്രയാകുന്നതും പാർട്ടി നിലപാടുകളിൽ നിന്ന് വ്യതിചലിച്ചവർക്ക് മുന്നിൽ കീഴടങ്ങാതെ. സിപിഐ പിളർന്നപ്പോൾ ഭർത്താവിനൊപ്പം നിൽക്കാതെ പുതിയ രാഷ്‌ട്രീയ പ്രസ്ഥാനമായ സിപിഎമ്മിനൊപ്പം നിന്ന ഗൗരിയമ്മ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയായി 1993ലാണ് പാർട്ടിയിൽ നിന്ന് പുറത്തായത്.
ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം വിജയത്തിന് ശേഷം നിയമസഭാ കക്ഷി നേതാവായി ഇകെ നായനാരെ തെരഞ്ഞെടുത്തതോടെയാണ് പാര്‍ട്ടിയും ഗൗരിയമ്മയും തമ്മില്‍ അകലം ഏറിയത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയ ഗൗരിയമ്മയെ അനുനയിപ്പിച്ച് വ്യവസായം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയാക്കി.
പക്ഷേ, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു വിഭാഗം പിണങ്ങിയതോടെ എക്സൈസ് വകുപ്പ് ടികെ രാമകൃഷ്ണനിലേക്ക് മാറ്റി. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും കല്ലുകടിച്ചു. വിവിധ വ്യവസായ മേഖലകളില്‍ സിഐടിയുവിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏറ്റവുമധികം സമ്മര്‍ദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്. ആ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് ആയ ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ കേരളത്തിന്റെ തലവര മാറ്റിയ പല വ്യവസായ സംരംഭങ്ങളും ഗൗരിയമ്മ കൊണ്ടുവന്നു.
മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള ബഹുമതികള്‍ കിട്ടിയതിനെ തുടര്‍ന്ന് ചേര്‍ത്തലയില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിപ്പിച്ച സ്വീകരണയോഗങ്ങളില്‍ ഗൗരിയമ്മ പങ്കെടുത്തത് അച്ചടക്ക ലംഘനമായി പാര്‍ട്ടി കണ്ടു. പാര്‍ട്ടി വിവരങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു എന്നും അവര്‍ക്കെതിരെ ആരോപണമുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കെ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് രൂപം നല്‍കിയ വികസന സമിതിയിൽ ഗൗരിയമ്മ അധ്യക്ഷയായതും പാര്‍ട്ടിയെ ചൊടിപ്പിച്ചു.
സ്ഥാനം ഒഴിയാതിരുന്നതോടെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഒരുക്കിയ ‘കുറ്റപത്രം’ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്തേക്ക്. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് അന്ന് രൂപം നല്‍കിയ ജനാധിപത്യ സംരക്ഷണ സമിതി നേതാവായാണ് ഗൗരിയമ്മ വിപ്ലവ സ്മരണകൾ ബാക്കിയാക്കി യാത്രയാകുന്നത്.
Comments