ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി 1919 മിഥുനത്തിലെ തിരുവോണ നാളില്‍ പിറന്ന ഗൗരിയുടെ സംഭവബഹുലമായ ജീവിതം കേരള രാഷ്‌ട്രീയത്തിന്റെയും കമ്മ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങളുടെയും ഒടുവിൽ യുഡിഎഫ് മുന്നണിയുടെയും ചരിത്രമാണ് പറയുന്നത്. കേരളം കണ്ട വനിതാ രാഷ്‌ട്രീയ നേതാക്കളില്‍ ഏറ്റവും കരുത്തയായിരുന്നു ഗൗരിയമ്മ. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗമായിരുന്നവരിൽ ജീവനോടുണ്ടായിരുന്നത് ഗൗരിയമ്മ മാത്രമായിരുന്നു.
46 വര്‍ഷം എംഎല്‍എയും ആറു സര്‍ക്കാരുകളിലായി 16 വര്‍ഷം മന്ത്രിയുമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കെആർ ഗൗരിയമ്മ. സംസ്ഥാന സർക്കാരിൽ റവന്യൂ, എക്സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകള്‍ കൈകാര്യം ചെയ്ത വനിത മന്ത്രിയായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ വേരുറപ്പിക്കാൻ പ്രയത്നിച്ച കെആർ ഗൗരിയമ്മ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത എന്ന റെക്കോഡും ഗൗരിയമ്മക്കാണ്.
മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. വിമോചന സമരത്തെത്തുടര്‍ന്ന് ആദ്യ മന്ത്രിസഭയെ രാഷ്‌ട്രപതി പിരിച്ചുവിടുന്നതിന് തലേന്നാണ് ഗൗരിയമ്മയുടെ ശക്തമായ ഇടപെടല്‍ കാരണം കാര്‍ഷികബന്ധ നിയമം കേരള നിയമസഭ പാസാക്കിയത്.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിലൊഴികെ എല്ലാ തവണയും മത്സരിച്ചു. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തോട് വിട പറഞ്ഞെങ്കിലും ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസിലൂടെ നൂറ്റി രണ്ടാം വയസിലും നിലപാടുകളിൽ ഉറച്ചു നിന്ന് പോരാടിയ നേതാവായിരുന്നു കെആർ ഗൗരിയമ്മ.
Comments