ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ രോഗബാധിതർ തുടർച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി.
രോഗമുക്തി നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 3,69,077 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,23,55,440 പേർ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 3,874 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,87,122 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,55,010 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 32,23,56,187 ആയി ഉയർന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 18,70,09,792 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ചവർക്കും വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം രോഗം വന്ന് ഭേദമായവർക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകിയാൽ മതിയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവർക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
രോഗം ഭേദമായി ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് വന്നാൽ രണ്ടാഴ്ചയ്ക്കുശേഷം രക്തദാനത്തിന് തടസ്സമില്ല. പാലൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണ്. അതേസമയം രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേക്കുമെന്ന് ശാസ്ത്രമന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതി അറിയിച്ചിരുന്നു.
Comments