പ്രണയിക്കുമ്പോള്‍ കൂടുതലായും ചിന്തിക്കുന്നത് പരസ്പരമുള്ള സ്‌നേഹത്തെക്കുറിച്ചാണ്.
ആര്‍ക്ക് ആരോടാണ് ഇഷ്ടമെന്ന് തിരിച്ചറിയുന്നതിനായി പല വഴികളും കാമുകീകാമുകന്മാര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ബന്ധത്തിന്റെ തീവ്രത അളക്കുന്നതിനായി ഉക്രെയ്‌നിലെ ഖാര്‍കിവില്‍ നിന്നുള്ള വിക്ടോറിയ പുസ്റ്റോവിറ്റോവ എന്ന യുവതിയും, അലക്‌സാണ്ടര്‍ കുഡ്ലേ എന്ന യുവാവും ചെയ്തത് എന്തെന്ന് കേട്ടാല്‍ ആരും ഒന്നു അമ്പരന്നുപോകും. കാരണം പരസ്പരം കൈകള്‍ ചങ്ങലക്കിട്ടാണ് ഇവര്‍ പരീക്ഷണത്തിനൊരുങ്ങിയത്.ഇരുവര്‍ക്കുമിടയിലെ വഴക്കുകള്‍ കൂടിയപ്പോഴാണ് പരസ്പരം ചങ്ങലയില്‍ ബന്ധിച്ചു കൊണ്ട് തങ്ങളുടെ ഇഷ്ടം പരീക്ഷിക്കാന്‍ വിക്ടോറിയയും അലക്സാണ്ടറും തീരുമാനിച്ചത്.
പ്രണയദിനമായ ഫെബ്രുവരി പതിനാലിനാണ് പരസ്പരം ചങ്ങലയില്‍ ബന്ധിച്ചത്. മൂന്ന് മാസം കുഴപ്പമില്ലാതെ മുന്‍പോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് ഇരുവരും. വിവാഹം കഴിക്കുമ്പോള്‍ ചങ്ങല ലേലത്തില്‍ വയ്‌ക്കാനാണ് തീരുമാനം. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് തങ്ങളുടെ ആവശ്യത്തിനും ബാക്കി ജീവകാരുണ്യ പ്രവര്‍ത്തനത്തിനും നല്‍കാനാണ് ഇരുവരുടെയും തീരുമാനം. ഊരി മാറ്റാനോ, അഴിച്ചെടുക്കാനോ പറ്റാത്ത രീതിയിലാണ് ഇരുവരുടെയും കൈകളില്‍ ചങ്ങല ബന്ധിപ്പിച്ചിരിക്കുന്നത്.
പൊളിച്ചു മാറ്റുകയാണ് ഏക വഴി. ചങ്ങലയുമായി ജീവിക്കാന്‍ പല ക്രമങ്ങളിലും ഇരുവരും മാറ്റം വരുത്തി. മുകളില്‍ നിന്ന് താഴേക്ക് സിപ്പുകളുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും കഴിഞ്ഞ മൂന്ന് മാസം ഉപയോഗിച്ചത്. കാര്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അലക്സാണ്ടര്‍ തന്റെ ജോലി സ്ഥലത്തേക്ക് വിക്ടോറിയയെ മൂന്നുമാസവും കൂടെക്കൂട്ടി. കൃത്രിമ കണ്‍പീലി നിര്‍മിക്കുന്ന കമ്പനിയിൽ ജോലി ചെയുന്ന വിക്ടോറിയ ഈ പരീക്ഷണത്തിനായി തന്റെ ജോലി ഉപേക്ഷിച്ചു. പരസ്പരം ചങ്ങലയില്‍ ബന്ധിച്ചു ജീവിച്ചതിനുള്ള ഉക്രേനിയന്‍ റെക്കോര്‍ഡ് ഇപ്പോള്‍ വിക്ടോറിയയുടെയും അലക്സാണ്ടറിന്റെയും പേരിലാണ്.
Comments