ന്യൂഡൽഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്കിയ പിന്തുണയും സഹായവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍. യുഎസിന്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്ക് എല്ലാ വിധ സഹായവും ബ്ലിങ്കന്‍ ഉറപ്പു നല്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണം
കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം ഇന്തോ-ചൈന അതിർത്തി പ്രശ്നം, പ്രാദേശിക സുരക്ഷ, അഫ്ഗാനിസ്ഥാൻ വിഷയത്തിലുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തിട്ടുണ്ടെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന്റെ പുറത്ത് ഞങ്ങൾ പൊതുവായ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. പ്രാദേശിക, ആഗോള പ്രശ്നങ്ങളെക്കുറിച്ചും ഫലപ്രദമായ ചർച്ച നടന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഇന്തോ പസഫിക്, ക്വാഡ്, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, യുഎൻഎസ്സി, മറ്റ് അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും ഫലപ്രദമായ ചർച്ച നടന്നതായി അദ്ദേഹം പറഞ്ഞു.
ജോ ബൈഡന് പ്രസിഡന്റായി അധികാരമേറ്റ ശേഷം യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് ജയ്ശങ്കര്. കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് യുഎസ് നല്കുന്ന സഹായത്തിന് ജയ്ശങ്കര് നന്ദി അറിയിച്ചു. രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ ബൈഡന് ഭരണകൂടം നല്കുന്ന ശക്തമായ പിന്തുണയ്ക്കും ഐക്യത്തിനും ജയ്ശങ്കര് നന്ദി അറിയിച്ചു.
ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ക്വാഡ് സഖ്യ ഉച്ചകോടിക്ക് മുമ്പ് ചൈനയ്ക്ക് ആശങ്ക ഉയർത്തികൊണ്ട് തന്ത്രപരവും സാമ്പത്തികവുമായ വലിയ പദ്ധതിക്ക് ആസൂത്രണം നടക്കുന്നുണ്ടെന്നാണ് സൂചന. ബൈഡൻ സർക്കാരിന്റെ മധുവിധു കാലം കഴിഞ്ഞുവെന്നും ബ്ലിങ്കൻ തമാശയായി പറഞ്ഞു.
” പ്രബലമായ മാതൃക മത്സരം നടക്കും, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്തോ-പസഫിക് നയത്തെ കോർഡിനേറ്റർ കുർട്ട് കാമ്പ്ബെൽ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മികച്ച ഫലം പ്രതിഫലിക്കുന്ന സുസ്ഥിരവും സമാധാനപരവുമായ ഒരു മത്സരം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.പക്ഷെ വരും കാലങ്ങളിൽ ആശങ്കയുടെ നിമിഷങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് (ബിആർഐ) തുല്യമായ അടിസ്ഥാന സൗകര്യ പദ്ധതികളുമായി മുന്നോട്ട് പോകുന്നത് നിർദ്ദിഷ്ട ക്വാഡ് ഉച്ചകോടിയിൽ പരിഗണിക്കുമെന്ന് ക്യാമ്പ്ബെൽ പറഞ്ഞു. ബീജിംഗ് നയിക്കുന്ന ഒരു വലിയ പാൻ-യുറേഷ്യൻ കണക്റ്റിവിറ്റി പ്രോജക്റ്റിന് സമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായുള്ള ഒരു ശക്തമായ മത്സരത്തിനുള്ള തയ്യാറെടുപ്പിൽ, ക്വാഡ് സഖ്യം ശ്രദ്ധചെലുത്തുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
Comments