ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ചിന് സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി (സി.ഡി.എൽ) യുടെ വിതരണാനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെട്രോ ഡ്രഗ്സ് നിർമ്മിച്ച സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ചിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിലവിൽ ആറ് ഇന്ത്യൻ കമ്പനികളാണ് റഷ്യൻ നിർമ്മിത കൊറോണ വാക്സിനായ സ്പുട്നിക് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.
85 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണ് ഇന്ത്യൻ കമ്പനികൾ തയ്യാറെടുക്കുന്നത്. ലോകത്ത് വിതരണം ചെയ്യുന്ന സ്പുട്നിക് വാക്സിന്റെ 70 ശതമാനവും ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് റഷ്യൻ പ്രതിനിധി നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.
അതിനിടെ വാക്സിന്റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കൊറോണ വാക്സിൻ ഇറക്കുമതിയാണിത്. 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദിലെത്തിയത്. ഇന്ന് പുലർച്ച് 3.43നാണ് വാക്സിനുമായി വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്.
Comments