മുംബൈ: ഐ.പി.എൽ ക്രിക്കറ്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ സെപ്തംബറിൽ ആരംഭിക്കും. സെപ്തംബർ 14 മുതൽ ആരംഭിച്ച് ഒക്ടോബർ 15ന് ഫൈനൽ നടത്താനാണ് തീരുമാനം. ബി.സി.സി.ഐയും ഐ.പി.എൽ സംഘാടകരും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡും സംയുക്തമായാണ് തീരുമാനം എടുത്തത്. കഴിഞ്ഞ സീസണിലെ മത്സരം നടത്തി പരിചയമുള്ളതിനാൽ ഐ.പി.എൽ മത്സരങ്ങളുടെ ഒരുക്കങ്ങൾ എളുപ്പമാണെന്ന് യു.എ.ഇ അറിയിച്ചു.
വിദേശതാരങ്ങളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. ലോകകപ്പ് ടി20 മത്സരങ്ങൾ ഇന്ത്യയിലോ എമിറേറ്റ്‌സിലോ തന്നെ നടക്കുമെന്നതിനാൽ വിദേശതാരങ്ങൾക്ക് രണ്ട് യാത്രകൾ ഒഴിവാക്കാമെന്നതാണ് സൗകര്യമായി കണക്കാക്കുന്നത്.
ലോകകപ്പ് ടി20 മത്സരങ്ങൾക്കായി ഐ.പി.എല്ലിന് ശേഷം ഒരുങ്ങേണ്ട സാഹചര്യവും അതിനാൽ എമിറേറ്റ്‌സിനുണ്ട്. ഗ്രൗണ്ടുകളുടെ തയ്യാറെടുപ്പിന് രണ്ടാഴ്ച സമയം വേണ്ടതിനാൽ ആദ്യ മത്സരം ഒമാനിൽ നടത്താമെന്ന ചർച്ചകളും സജീവമാണ്.
ഐ.പി.എല്ലിന് ശേഷം ലോകകപ്പ് ടി20 മത്സരങ്ങൾ ഒമാനിലും യു.എ.ഇയിലുമായി നടത്താ നാണ് പദ്ധതി. ഇന്ത്യയിൽ ലോകകപ്പിനുള്ള സാദ്ധ്യതയെ സംബന്ധിച്ച് ഈ മാസം 28ന് മുമ്പായി ഐ.സി.സിയെ തീരുമാനം അറിയിക്കണം. തീരുമാനം അറിയിക്കാൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ ബി.സി.സി.ഐയ്‌ക്ക് സമയം നീട്ടി നൽകിയിരിക്കുകയാണ്.
Comments